Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിക്കാഹിനെത്തിയ വരനെയും സംഘത്തെയും കാർ തടഞ്ഞു നിർത്തി ആക്രമിച്ചു

കോഴിക്കോട് - നിക്കാഹിനെത്തിയ വരന്റെയും സംഘത്തിന്റെയും കാർ വധുവിന്റെ അമ്മാവനടക്കമുളള ബന്ധുക്കൾ തടഞ്ഞു നിർത്തി ആക്രമിച്ചു. കീഴരിയൂർ കണ്ണോത്ത്  വ്യാഴാഴ്ച വൈകീട്ടായിരുന്നു് സംഭവം. നടേരി മഞ്ഞളാട്ട് കുന്നുമ്മൽ കിടഞ്ഞിയിൽ മീത്തൽ കുഞ്ഞിമുഹമ്മദിന്റെ മകൻ മുഹമ്മദ് സാലിഹി(29)ന്റെ നിക്കാഹിനോടനുബന്ധിച്ചായിരുന്നു ആക്രമം. മുഹമ്മദ് സാലിഹിന്റെത് പ്രണയ വിവാഹമായിരുന്നു. രണ്ട് മാസം മുമ്പ് കീഴരിയൂർ സ്വദേശിയായ പെൺകുട്ടിയുമായി മുഹമ്മദ് സാലിഹിന്റെ രജിസ്റ്റർ വിവാഹം നടന്നിരുന്നു. തുടർന്ന് ബന്ധുക്കളുടെ സമ്മത പ്രകാരം മതാചാര പ്രകാരമുളള നിക്കാഹ് നടത്തുന്നതിനാണ് വരനും സംഘവും കീഴരിയൂരിലെത്തിയത്. സമീപത്തെ മദ്രസ്സയിൽ നിക്കാഹ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. വരനും സംഘവും സഞ്ചരിച്ച കാർ കണ്ണോത്ത് ഭാഗത്തെത്തിയപ്പോൾ ആറംഗ സംഘം ഇവരെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. വടിവാൾ ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ അടിച്ചു തകർത്ത ശേഷം മുഹമ്മദ് സാലിഹിനെ ആക്രമിക്കാനും ശ്രമമുണ്ടായി. കാർ അതിവേഗം ഓടിച്ചു പോയതിനാലാണ് കൂടുതൽ ആക്രമത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. അക്രമത്തിൽ മുഹമ്മദ് സാലിഹിനും,സുഹൃത്തുക്കളായ മുഹമ്മദ് ഷാഫി(29),ഷബീർ(28) എന്നിവർക്ക് പരിക്കേറ്റു.  ഇവർ കൊയിലാണ്ടി താലൂക്കാസ്പത്രിയിൽ ചികിൽസ തേടി. നേരത്തെയും മുഹമ്മദ് സാലിഹിന് നേരെ ആക്രമണം നടന്നിരുന്നു. പെൺകുട്ടി ഒളിച്ചോടി സാലിഹിന്റെ വീട്ടിലെത്തിയപ്പോൾ ,കുട്ടിയുടെ ബന്ധുക്കൾ വീടാക്രമിച്ച് പെൺകുട്ടിയെ കടത്തി കൊണ്ടു പോയിരുന്നു.തുടർന്ന് വീണ്ടും പെൺകുട്ടി വരന്റെ വീട്ടിലെത്തി താമസമാക്കുകയായിരുന്നു. പിന്നീട് ഇരു വിഭാഗത്തിന്റെയും ബന്ധുക്കൾ പരസ്പരം സംസാരിച്ച് മതാചാര പ്രകാരം വിവാഹം നടത്തി കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ അമ്മാവൻമാർക്ക് ഈ ബന്ധം ഇഷ്ടപ്പെട്ടിരുന്നില്ല. അതാണ് ആക്രമത്തിന് കാരണമായി പറയുന്നത്.
സംഭവത്തോടനുബന്ധിച്ച് കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സർക്കിൾ ഇൻസ്‌പെക്ടർ കെ.സി.സുഭാഷ് ബാബു പറഞ്ഞു. ആറ് പേരാണ് ആക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം.  ഇതിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്. പ്രതികളെ കണ്ടെത്താൻ ഊർജ്ജിതമായ അന്വേഷണം നടത്തുന്നുണ്ടെന്നും സി.ഐ. പറഞ്ഞു.

Latest News