Sorry, you need to enable JavaScript to visit this website.

'ഇത് കേന്ദ്രത്തിന്റെ അവസാന അവസരം', ചര്‍ച്ചയ്ക്കു മുമ്പ് സര്‍ക്കാരിന് കര്‍ഷകരുടെ മുന്നറിയിപ്പ് 

ന്യൂദല്‍ഹി- കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സെപ്തംബറില്‍ കര്‍ഷകര്‍ സമരം തുടങ്ങിയതിനു ശേഷം കേന്ദ്ര സര്‍ക്കാരുമായി നടക്കുന്ന കര്‍ഷകരുടെ നാലാമത്തെ ചര്‍ച്ചയാണ് ഇന്നത്തേത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ അവസാന അവസരമാണെന്ന് പ്രക്ഷോഭവുമായി ദല്‍ഹിയിലെത്തിയ കര്‍ഷകര്‍ മുന്നറിയിപ്പു നല്‍കി. കേന്ദ്രം അടിയന്തര പാര്‍ലമെന്റ് സമ്മേളനം വിളിച്ച് കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വിലക്കണം. ഇതിനുള്ള അവസാന അവസരമാണിതെന്നും കര്‍ഷകര്‍ അറിയിച്ചു. ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കര്‍ഷക നേതാക്കള്‍ ചേര്‍ന്ന യോഗത്തിനു ശേഷമാണീ മുന്നറിയിപ്പ്. സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേയും കര്‍ഷകര്‍ മുന്നറിയിപ്പു നല്‍കി. പഞ്ചാബിലെ കര്‍ഷകര്‍ മാത്രമാണ് സമരം ചെയ്യുന്നതെന്നു വരുത്തിത്തീര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ ഒറ്റക്കെട്ടാണെന്നും കരിനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം ചെയ്യുമെന്നാണ് നിലപാടെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു. 

ബുധനാഴ്ച നടന്ന യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഈ സമരം പഞ്ചാബിലെ കര്‍ഷകരുടേത് മാത്രമാണെന്ന തരത്തിലാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഭിന്നത വിതച്ച് കര്‍ഷക സമരം പൊളിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ഡോ. ദര്‍ശന്‍ പാല്‍ പറഞ്ഞു. രാജ്യത്തിന്റെ മറ്റിടങ്ങളില്‍ നിന്നുള്ള കര്‍ഷക നേതാക്കളെ കൂടി ചര്‍ച്ചയ്ക്കു വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇന്നു നടക്കുന്ന ചര്‍ച്ച വിജയിക്കുമോ എന്ന കാര്യത്തിലും കര്‍ഷകര്‍ സംശയം പ്രകടിപ്പിച്ചു. ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ നിലപാട് നിയമം പിന്‍വലിക്കില്ലെന്നായിരുന്നു. കര്‍ഷകരുടെ പ്രധാന ആവശ്യം ഈ നിയമം പിന്‍വലിക്കുക എന്നതാണ്. കര്‍ഷകര്‍ തമ്മിലടിക്കട്ടെ എന്ന തരത്തിലാണ് സര്‍ക്കാരിന്റെ സമീപനം. ആവശ്യങ്ങള്‍ വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കഴിഞ്ഞ മാസം സര്‍ക്കാരിനെ അറിയിച്ചതാണ്. വീണ്ടും രേഖാമൂലം ഇവ എഴുതി നല്‍കും- കര്‍ഷക നേതാക്കള്‍ പറയുന്നു.
 

Latest News