റായ്ബറേലി- ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നാഷണൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി) താപനിലയത്തിലുണ്ടായ സ്‌ഫോടനത്തിന്റെ കാരണം സമഗ്രമായി അന്വേഷിക്കണമെന്നും ഉത്തരവാദികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ദുരന്തസ്ഥലം സന്ദർശിച്ച രാഹുൽ മരിച്ചവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച്ച നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിയും സന്ദർശിച്ചു. വികാരനിർഭരമായിരുന്നു രാഹുലിന്റെ സന്ദർശനം. മരിച്ചവരുടെ ബന്ധുക്കൾ രാഹുലിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. നിരവധി പേർ രാഹുലിനോട് ആവലാതികൾ ബോധിപ്പിച്ചു. എല്ലാവരോടും സംസാരിച്ച ശേഷമാണ് രാഹുൽ അവിടെനിന്ന് മടങ്ങിയത്. തന്റെ അടുത്തേക്ക് വന്നവരെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും അവരെ കടത്തിവിടാൻ രാഹുൽ ആവശ്യപ്പെടുകയായിരുന്നു. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പര്യടനത്തിലായിരുന്ന രാഹുൽ ദുരന്തവിവരമറിഞ്ഞ് റായ്ബറേലിയിലേക്ക് തിരിക്കുകയായിരുന്നു.
ഇന്നലെയാണ് റായ്ബറേലിയിലെ തെർമൽ പ്ലാന്റിൽ സ്‌ഫോടനമുണ്ടായത്. ദുരന്തത്തിൽ ഇരുപത്തിയാറു പേർ മരിക്കുകയും 100 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. 500 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള പ്ലാന്റിലെ ബോയ്‌ലർ പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. 1മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനം നൽകാൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പരിക്കേറ്റവർക്ക് 25000 രൂപ വീതവും നൽകാനും നിർദേശിച്ചു.
210 മെഗാവാട്ട് ശേഷിയുള്ള ആറ് പവർ ജനറേറ്റിംഗ് യൂണിറ്റുകളാണ് എൻ.ടി.പി.സിയിലുള്ളത്. പ്ലാന്റിലെ ആറാമത് യൂണിറ്റ് കഴിഞ്ഞ വർഷമാണ് കമ്മിഷൻ ചെയ്തത്. ഈ പ്ലാന്റിലാണു പൊട്ടിത്തെറിയുണ്ടായത്.ബോയ്‌ലർ പൈപ്പ് പൊട്ടിത്തെറിച്ചതിനു പിന്നാലെ വൻ തീപിടിത്തവുമുണ്ടായി. ഇത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു.