ന്യൂദൽഹി- കർഷക സമരം തീർക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുവെച്ച ഉപാധികൾ സമരക്കാർ തള്ളി. ബുറാഡിയിലെ സമരവേദിയിലേക്കു മാറില്ലെന്നും ഉപാധി വച്ചുള്ള ചർച്ചയ്ക്ക് താൽപര്യമില്ലെന്നും സമരക്കാർ വ്യക്തമാക്കി. ചർച്ച വേണമെങ്കിൽ ആഭ്യന്തരമന്ത്രി സമരവേദിയിലേക്കു വരണമെന്നും കർഷക സംഘടനകൾ അറിയിച്ചു.
കർഷക സംഘടനകളുമായി ഡിസംബർ മൂന്നിന് കേന്ദ്രസർക്കാർ ചർച്ചകൾ നടത്തുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നത്. അതിനു മുൻപ് ചർച്ചകൾ വേണമെങ്കിൽ സർക്കാർ നിർദേശിക്കുന്ന ഇടത്തേക്കു പ്രതിഷേധക്കാർ മാറണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ചെയ്താൽ തൊട്ടടുത്ത ദിവസം തന്നെ ചർച്ചയാകാമെന്നായിരുന്നു അമിത്ഷായുടെ വാഗ്ദാനം. ഇതാണ് കർഷകർ തള്ളിയത്. ദൽഹി അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ കർഷകരും ഇവരോടൊപ്പം ചേർന്നു. ദൽഹിക്കു സമീപത്തെ മൈതാനങ്ങളിലേക്കു പ്രതിഷേധം മാറ്റാൻ നിർദേശമുണ്ടെങ്കിലും കർഷകർ ഇത് അനുസരിക്കാൻ തയാറായിട്ടില്ല. ബുറാഡി നിരങ്കാരി മൈതാനത്തേക്കു മാറണമെന്നാണ് ആവശ്യം. എന്നാൽ ഈ സ്ഥലം ജയിൽ പോലെയാണെന്നാണു കർഷകരുടെ വാദം.