ലൈംഗിക തൊഴിലാളികള്‍ക്ക്  5000 രൂപ  പ്രതിമാസ ധനസഹായം

മുംബൈ- മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് താത്കാലിക ധനസഹായമായി സംസ്ഥാനസര്‍ക്കാര്‍ മാസം തോറും അയ്യായിരം രൂപ നല്‍കും. ആയിരക്കണക്കിന് ലൈംഗികത്തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ധനസഹായം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പദ്ധതിയ്ക്കായി 50 കോടി രൂപ നീക്കിവെച്ചതായി വനിതാശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ വ്യക്തമാക്കി. സ്‌കൂളില്‍ പോകുന്ന കുട്ടികളുള്ളവര്‍ക്ക് അധിക ധനസഹായവും അനുവദിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ലൈംഗികത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കിയതായും ജീവിതവൃത്തിക്കായുള്ള അവകാശം ലൈംഗികത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതാണെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സ്‌കൂളില്‍ പോകുന്ന കുട്ടികളുള്ള അമ്മമാര്‍ക്ക് 2,500 രൂപ അധികസഹായം നല്‍കും. സംസ്ഥാനത്തൊട്ടാകെ 31,000 ത്തോളം ലൈംഗികത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പദ്ധതി പ്രഖ്യാപനം.

Latest News