ന്യൂദൽഹി- കർഷക മാർച്ചിന് ദൽഹിയിൽ പ്രവേശിക്കാൻ അനുമതി. രണ്ടു ദിവസമായി പോലീസുമായി നേർക്കുനേർ എട്ടുമുട്ടിയും ഹരിയാന സർക്കാർ സൃഷ്ടിച്ച തടസങ്ങൾ മറികടന്നും മാർച്ച് ചെയ്യുന്ന കർഷകരുടെ ശക്തിക്ക് മുന്നിൽ ഒടുവിൽ സർക്കാർ മുട്ടുമടക്കുകയായിരുന്നു. ദൽഹിയിലെ ബുരാഡിയിലെ നിരങ്കാരി മൈതാനം വരെയാണ് കർഷകർക്ക് പ്രവേശിക്കാൻ അനുമതി. കർഷക സംഘടനകളുമായി നടത്തിയ ചർച്ചയെ തുടർന്നായിരുന്നു തീരുമാനം.
'കർഷകർക്ക് അവരുടെ ദുരിതങ്ങൾ രാജ്യതലസ്ഥാനത്ത് വന്ന് വ്യക്തമാക്കാനുള്ള അവകാശമുണ്ട്. ഇന്നു രാവിലെ മുതൽ പഞ്ചാബിലേയും ഹരിയാനയിലേയും ആയിരക്കണക്കിന് വരുന്ന കർഷകർ ഡൽഹിയിലേക്ക് സഞ്ചരിക്കുകയായിരുന്നു. എന്നാൽ ബി.ജെ.പി-ആർ.എസ്.എസ് സർക്കാർ ജലപീരങ്കിയും ടിയർ ഗ്യാസും ഉപയോഗിച്ച് അവരെ തടയാൻ ശ്രമിച്ചെങ്കിലും അച്ചടക്കത്തോടെയും സംയമനത്തോടെയും സമാധാനമായും കർഷകർ ദൽഹി ലക്ഷ്യമാക്കി സഞ്ചരിച്ചു. കർഷകർ കടന്നു പോകാതിരിക്കാൻ റോഡുകൾ നിറയെ കുഴിച്ചെങ്കിലും സ്വന്തം കൈകളാൽ ആ കുഴികൾ മൂടി കർഷകർ യാത്ര തുടരുകയായിരുന്നു. ഇത് സർക്കാർ സ്വന്തം കുഴിതോണ്ടുകയായിരുന്നു', പ്രതിഷേധം നടത്തുന്ന സംയുക്ത കിസാൻ മോർച്ചയിൽ അംഗമായ അഖിലേന്ത്യാ കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുകയാണ് കർഷകരുടെ ആവശ്യം. പ്രതിഷേധക്കാരെ ക്രൂരമായാണ് സർക്കാർ നേരിടുന്നത്. അർധരാത്രിയിൽ ജലപീരങ്കിൽ വരെ പ്രയോഗിച്ചു. പലയിടത്തും ലാത്തിചാർജ്ജും നടത്തി. ദൽഹിയിലെ സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചെങ്കിലും ദൽഹി സർക്കാർ വഴങ്ങിയില്ല.