Sorry, you need to enable JavaScript to visit this website.

പസഫിക്ക് ദ്വീപ് രാഷ്ട്രമായ  വാനുവാട്ടുവിലും കോവിഡ് എത്തി 

വാനുവാട്ട്-കൊറോണ വൈറസ് റിപ്പോര്‍ട്ട് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഓസ്‌ട്രേലിയയുടെ വടക്കു കിഴക്കായി 1931 കിലോമീറ്റര്‍ അകലെ പസഫിക്ക് ദ്വീപ് രാഷ്ട്രമായ വാനുവാട്ടുവില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യുഎസില്‍ നിന്നും മടങ്ങിയെത്തി, ക്വാറന്റൈനില്‍ കഴിയുകയായിരുന്ന 23 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആളുകളേയും കണ്ടെത്താന്‍ ശ്രമിക്കുകയും രാജ്യ തലസ്ഥാനമായ പോര്‍ട്ട് വില്ലയിലേക്കും പുറത്തേക്കുമുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയുമാണ് അധികൃതര്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് തുടക്കത്തില്‍ത്തന്നെ മിക്ക പസഫിക് രാഷ്ട്രങ്ങളും തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചിരുന്നുവെങ്കിലും വിദേശത്തുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍, വിദേശത്തു നിന്നുള്ള തൊഴിലാളികളുടെ വരവ് വിലക്കിയിരുന്നു. മുമ്പ് മറ്റ് രണ്ട് രാജ്യങ്ങളായ മാര്‍ഷല്‍ ദ്വീപിലും സോളമന്‍ ദ്വീപിലും ഒക്ടോബറില്‍ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മാര്‍ഷല്‍ ദ്വീപ് കോവിഡ് മുക്തിമായതായി അധികൃതര്‍ ഈ ആഴ്ച പ്രഖ്യാപിച്ചു. 80 ഓളം ദ്വീപ് സമൂഹങ്ങള്‍ ചേരുന്ന രാജ്യമാണ് വാനുവാട്ടു. 1287 കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ ദ്വീപുകള്‍ സ്ഥിതിചെയ്യുന്നത്. പസഫിക്ക് ദ്വീപ് രാഷ്ട്രങ്ങളായ കിരിബതി, ഫെഡറേറ്റഡ് സ്‌റ്റേറ്റ് ഓപ് മൈക്രോനേഷ്യ, നൗറു, പലാവു, ടോംഗ, തുവാലു, സമോവ എന്നിവിടങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ടില്ല.
 

Latest News