ഇഞ്ചി കൃഷിക്ക് യോജ്യമായ സ്ഥലമുണ്ടെങ്കില്‍  അറിയിക്കണേ- മന്ത്രി കെ ടി ജലീല്‍

മലപ്പുറം- കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനു ശേഷവും താന്‍ നാട്ടില്‍ തന്നെ ഉണ്ടെന്ന് ഓര്‍മിപ്പിച്ച് മന്ത്രി കെ.ടി. ജലീല്‍. സമൂഹമാധ്യമത്തില്‍ പരിഹാസ രൂപേണ പങ്കുവച്ച കുറിപ്പിലാണ് ജലീലിന്റെ പരാമര്‍ശം. ഇഞ്ചികൃഷിക്ക് യോഗ്യമായ സ്ഥലം വയനാട്ടിലോ കര്‍ണാടകയിലോ ഉണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നേനെയെന്നും 'ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല' എന്നു തുടങ്ങുന്ന കുറിപ്പില്‍ ജലീല്‍ പറഞ്ഞു. 'സിറിയയിലേക്കും പാക്കിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുള്‍പ്പെടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും സ്വര്‍ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍, തിരിച്ചു ലഭിച്ച വിവരം എല്ലാ 'അഭ്യുദയകാംക്ഷികളെ'യും സന്തോഷപൂര്‍വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണര്‍ത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു..സത്യമേവ ജയതേ' എന്നാണ് ജലീല്‍ കുറിച്ചത്.
 

Latest News