Sorry, you need to enable JavaScript to visit this website.

വ്യാജ വെബ്‌സൈറ്റുണ്ടാക്കി വന്‍ തൊഴില്‍ തട്ടിപ്പ്; അഞ്ചംഗ സംഘം പിടിയില്‍

ന്യൂദല്‍ഹി- കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുണ്ടാക്കി വന്‍ തൊഴില്‍ തട്ടിപ്പ് നടത്തിയ അഞ്ചു പേരെ ദല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ കുടുക്കി. ഒരു മാസത്തിനിടെ 2700 ല്‍ അധികം ആളുകളെ കബളിപ്പിച്ച് 1.09 കോടി രൂപയോളം തട്ടിയെടുത്ത സംഘത്തെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് മൂന്ന് ലാപ്‌ടോപ്പുകളും ഏഴ് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. 49 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.
    കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുണ്ടാക്കി 13,000 ത്തോളം തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം നല്‍കിയാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് സൈബര്‍ സെല്‍ ഡിസിപി അന്വേഷ് റോയ് പറഞ്ഞു. സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികള്‍ക്കായി ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ നടത്തുന്ന ഒരു കേന്ദ്രം തട്ടിപ്പിന്റെ സൂത്രധാരന്‍മാര്‍ നിയമപരമായി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന തൊഴില്‍ അന്വേഷകരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്.
    അക്കൗണ്ടന്റുമാര്‍, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍മാര്‍, നഴ്‌സ്, ആംബുലന്‍സ് ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലേക്ക് 13,000 ത്തോളം ഒഴിവുകളിലേക്കാണ് രണ്ട് വ്യാജ വെബ്‌സൈറ്റുകളിലൂടെ രജിസ്‌ട്രേഷന്‍ ഫീസ് സ്വരൂപിച്ചത്. ഈ സൈറ്റുകളുടെ ലിങ്കുകള്‍ ചേര്‍ത്ത് 15 ലക്ഷത്തോളം പേര്‍ക്ക് സംഘം എസ്എംഎസുകള്‍ അയച്ചിരുന്നതായും ദല്‍ഹി പോലീസ് പറഞ്ഞു.
    യഥാര്‍ത്ഥമാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു വ്യാജ വെബ്‌സൈറ്റുകളുടെ രൂപകല്‍പന. ആരോഗ്യ കുടുംബ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ സൈറ്റുകളെന്നും അവകാശപ്പെട്ടിരുന്നു. 500 രൂപ രജിസ്‌ട്രേഷന്‍ ഫീസായി അടച്ച ഒരു തൊഴില്‍ അന്വേഷകന്‍ തുടര്‍ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പോലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍ പെടുന്നത്. 100 മുതല്‍ 500 രൂപ വരെയാണ് സംഘം രജിസ്‌ട്രേഷന്‍ ഫീസായി വാങ്ങിയിരുന്നത്. വലിയ തുകയല്ലാത്തതിനാല്‍ ആളുകള്‍ പോലീസിനെ സമീപിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു സംഘാംഗങ്ങള്‍.
ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് ആളുകള്‍ രജിസ്‌ട്രേഷന്‍ ഫീസായി നല്‍കുന്ന തുക എത്തിയിരുന്നത്. അതാത് ദിവസം വന്നു ചേരുന്ന പണം അന്നു തന്നെ പിന്‍വലിക്കുന്നതായിരുന്നു തട്ടിപ്പുകാരുടെ രീതി. ഇങ്ങനെ ഒരു എടിഎം കേന്ദ്രീകരിച്ച് നടത്തിയ ഓപറേഷനിലൂടെയാണ് പ്രതികളെ പിടികൂടാനായതെന്ന് പോലീസ് വ്യക്തമാക്കി.

 

Latest News