ശിവശങ്കര്‍ ഇടപെട്ട കേരള സര്‍ക്കാരിന്റെ  വന്‍കിട പദ്ധതികളിലേക്കും അന്വേഷണം

തിരുവനന്തപുരം-സ്വര്‍ണക്കടത്ത്, കള്ളപ്പണക്കേസില്‍ പ്രതിയായ എം ശിവശങ്കര്‍ ഇടപെട്ട വന്‍കിട പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ ശിവശങ്കര്‍ മുന്‍കൈ എടുത്ത നാല് വന്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കണമന്ന് എന്‍ഫോഴ്‌സ്‌മെന്റ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു.
കെ ഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ മൊബിലിറ്റി പദ്ധതികളുടെ വിശദാംശങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് തേടിയത്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ധാരണാ പത്രം, പങ്കാളികള്‍, ഏറ്റെടുത്ത ഭൂമി, ഭൂമിക്ക് നല്‍കിയ വില തുടങ്ങിയവ വിശദമാക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എം. ശിവശങ്കറിന് പുറമേ മറ്റ് ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ടെന്നാണ് വിവരം.
പദ്ധതികളുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതികള്‍ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈപദ്ധതികളുടെയെല്ലാം മറവില്‍ ശിവശങ്കറുമായി ബന്ധപ്പെട്ട ചിലര്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടം നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റിന് വിവരം ലഭിച്ചതായും സൂചനയുണ്ട്. അതേസമയം ശിവശങ്കറിന്റെ സ്വത്ത് വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചു തുടങ്ങി. ശിവശങ്കറിന്റെ സ്വത്തുക്കള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവ സംബന്ധിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇപ്പോള്‍ പരിശോധന ആരംഭിച്ചിരിക്കുന്നത്.സ്വന്തം പേരില്‍ ലോക്കര്‍ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സഹായം ചെയ്തതിലൂടെ ശിവശങ്കര്‍ സമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.
 

Latest News