റിയാദ് - രോഗികളെ ആശുപത്രികളിലേക്ക് നീക്കുന്ന ആംബുലൻസ് സുകളുടെ വളയം പിടിക്കുന്നതിനും സൗദി വനിതകൾ. ആരോഗ്യ മേഖലാ ജീവനക്കാരികളാണ് പുതിയ ദൗത്യം നിർവഹിക്കുന്നത്. സൗദിയിൽ വാഹനമോടിക്കാൻ വനിതകൾക്ക് അനുമതി നൽകിയതിനു പിന്നാലെ ആശുപത്രികളിൽ അത്യാഹിത വിഭാഗങ്ങളിൽ എമർജൻസി സ്പെഷ്യലിസ്റ്റുകളായി ജോലി ചെയ്യുന്ന വനിതാ ജീവനക്കാരെ ആംബുലൻസുകൾ ഓടിക്കാൻ ആരോഗ്യ മന്ത്രാലയം അനുവദിക്കുകയായിരുന്നു.
ഇങ്ങനെ ആംബുലൻസ് ഓടിക്കുന്നവരിൽ ഒരാളാണ് എമർജൻസി മെഡിസിൻ സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുന്ന ഈമാൻ അബ്ദുൽ അസീം. ആംബുലൻസ് ഓടിക്കുന്നതിൽ ഒരുവിധ ബുദ്ധിമുട്ടും താൻ നേരിടുന്നില്ലെന്ന് ഈമാൻ പറയുന്നു. തരക്കേടില്ലാത്ത വേഗത്തിലാണ് താൻ ആംബുലൻസ് ഓടിക്കുന്നത്. 2015 ൽ ഹെൽത്ത് സയൻസ് കോളേജിൽ നിന്ന് ബിരുദം നേടിയ തനിക്ക് ആംബുലൻസുകളിൽ മറ്റു ആശുപത്രിയിലേക്ക് നീക്കുന്നതിനിടെ രോഗികളുടെ ആരോഗ്യ സ്ഥിതിഗതികൾക്ക് മേൽനോട്ടം വഹിക്കുന്ന ചുമതല മാത്രമാണ് തുടക്കത്തിലുണ്ടായിരുന്നത്. ഇപ്പോൾ താൻ ആംബുലൻസസുകൾ ഓടിക്കുന്നു.
സൗദിയിൽ കൊറോണ മഹാമാരി പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയാണ് താൻ രോഗികളെ ആശുപത്രിയിലേക്ക് നീക്കുന്നതിന് ആംബുലൻസുകൾ ഓടിക്കാൻ തുടങ്ങിയത്. ഇപ്പോൾ താൻ ആംബുലൻസിൽ രോഗികളെ ആശുപത്രിയിലേക്ക് നീക്കുന്നതോടൊപ്പം രോഗികളുടെ ആരോഗ്യ സ്ഥിതിഗതികളുടെ ഉത്തരവാദിത്വവും രോഗിയുടെയും തനിക്കൊപ്പമുള്ള മറ്റുള്ളവരുടെയും ഉത്തരവാദിത്തവും വഹിക്കുന്നതായി ഈമാൻ പറയുന്നു.