Sorry, you need to enable JavaScript to visit this website.

പതിനൊന്ന് ഹിന്ദുക്കളുടെ മരണം; പാക്കിസ്ഥാന്‍ മുതലെടുക്കുന്നുവെന്ന് കേന്ദ്രം

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമുന്നില്‍ ഹിന്ദു സമുദായം നടത്തിയ പ്രതിഷേധ പ്രകടനം.

ന്യൂദല്‍ഹി- പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തിയ 11 ഹിന്ദുക്കളുടെ മരണം ഇന്ത്യാ വിരുദ്ധ പ്രചാരണത്തിനായി പാക്കിസ്ഥാന്‍ ഉപയോഗിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം.

ഇസ്്‌ലാമാബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നില്‍ ഈ വിഷയം ഉന്നയിച്ച് ഹിന്ദുക്കളെന്ന പേരില്‍ പ്രതിഷേധ പരിപാടി നടത്തിയെന്നും മന്ത്രാലയ വക്താവ്  അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

പാക്കിസ്ഥാനി ഹിന്ദു കുടിയേറ്റ കുടുംബത്തിലെ 11 അംഗങ്ങളെ കഴിഞ്ഞ ഓഗസ്റ്റില്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിന്ധ് പ്രവിശ്യയിലെ ഭില്‍ സമുദായത്തില്‍ പെട്ട ഇവര്‍ 2015 ലാണ് ദീര്‍ഘകാല വിസയില്‍ ഇന്ത്യയിലെത്തിയത്. ജോധ്പൂരിലെ ലോഡ്ത ഗ്രാമത്തില്‍ ആറു മാസമായി പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി ചെയ്തുവരുന്നതിനിടെയാണ് മരിച്ചത്.

പാക്കിസ്ഥാനില്‍ നടക്കുന്ന പ്രതിഷേധത്തെ കുറിച്ച ്‌ചോദിച്ചപ്പോള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പാക്കിസ്ഥാന്റെ ബാധ്യതയാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവിന്റെ മറുപടി.

ഹിന്ദു കുടുംബത്തിന്റെ മരണം സംബന്ധിച്ച് ഓഗസ്റ്റ് എട്ടിനാണ് റിപ്പോര്‍ട്ട് ലഭിച്ചതെന്നും ഇസ്ലാമാബാദില്‍നിന്ന് ഇന്ത്യന്‍ ഹൈക്കമീഷനും വിവരം തേടിയിരുന്നുവെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

കീടനാശിനി കഴിച്ചാണ് കുടുംബത്തിലെ 11പേര്‍ മരിച്ചതെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News