ന്യൂദൽഹി- കിഫ്ബിക്കെതിരെ (കേരള അടിസ്ഥാന സൗകര്യവികസന നിധി) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി പാർലമെന്റിൽ കേന്ദ്രസർക്കാർ അറിയിച്ചു. 250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം. കിഫ്ബി സി.ഇ.ഒയ്‌ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. കിഫ്ബിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. 250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നത്.