തിരുവനന്തപുരം -ബെംഗളൂരു ലഹരിമരുന്നു കേസിൽ തന്റെ മകൻ ബിനീഷ് തെറ്റുകാരനെങ്കിൽ സംരക്ഷിക്കില്ലെന്നും ആരോപണങ്ങളുടെ വിശദാംശങ്ങൾ തനിക്കറിയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് അൽപായുസ്സ് മാത്രമേ ഉണ്ടാകൂവെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര ഏജൻസികൾ എല്ലാ കാര്യവും അന്വേഷിക്കട്ടെ. തെളിവുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്വേഷണ ഏജൻസികൾക്കു കൈമാറണം. തെറ്റുകാരനെങ്കിൽ നിയമനടപടി സ്വീകരിക്കട്ടെ. ശിക്ഷിക്കപ്പെടേണ്ടതാണെങ്കിൽ ശിക്ഷിക്കട്ടെ. തൂക്കിക്കൊല്ലേണ്ട കുറ്റമാണെങ്കിൽ തൂക്കിക്കൊല്ലട്ടെയെന്നും കോടിയേരി പറഞ്ഞു.
തന്നെ മാനസികമായി തകർക്കാനാണു ശ്രമം വിജയിക്കില്ല. ഇതെല്ലാം നേരിടാൻ തയാറായിട്ടാണ് ഒരു കമ്യൂണിസ്റ്റുകാരനായി ജീവിക്കുന്നത്. ഒരു കമ്യൂണിസ്റ്റുകാരൻ പല തരത്തിലുമുള്ള ആക്രമണം നേരിടേണ്ടി വരും. രക്തസാക്ഷികളെ ഗുണ്ടകളെന്നു പറഞ്ഞ് അധിക്ഷേപിക്കുകയും കൊലപാതകികളെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. വെഞ്ഞാറമൂട്ടിൽ രണ്ടു ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നു പ്രചരിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. അക്രമം നടത്തിയവരെ തള്ളിപ്പറയാൻപോലും കോൺഗ്രസ് തയാറായില്ലെന്നും കോടിയേരി പറഞ്ഞു.