ബംഗളൂരു- ബൈക്കും മൊബൈലും വാങ്ങാൻ മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് പിതാവ് വിറ്റു.
കർണാടക ചിക്കബെല്ലാപുര ചിന്താമണി സ്വദേശിയായ കർഷകത്തൊഴിലാളിയാണ് കുഞ്ഞിനെ സമീപഗ്രാമത്തിലെ ദമ്പതിമാർക്ക് വിറ്റത്.
ദിവസങ്ങളായി കുട്ടിയെ കാണാതായതോടെ അയൽക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. കുഞ്ഞിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവം വെളിപ്പെട്ടത്. അച്ഛൻ ഒളിവിലാണ്.
ഒരാഴ്ച മുമ്പാണ് കുഞ്ഞിനെ മാമച്ചനഹള്ളിയിലെ കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വിറ്റത്. ഭാര്യയെ ഭീഷണിപ്പെടുത്തിയാണ് കുഞ്ഞിനെ വിൽക്കാൻ സമ്മതിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ വിറ്റു കിട്ടിയ തുകയില്‍ 50,000 രൂപ ബൈക്ക് വാങ്ങാനും 15,000 രൂപ ഫോണ്‍ വാങ്ങാനുമാണ് ഉപയോഗിച്ചത്.
പ്രസവിച്ചയുടൻ ബംഗളൂരുവിലെ ആശുപത്രിയിൽവെച്ചും ഇയാൾ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതായി പറയുന്നു. അന്ന് ആശുപത്രി അധികൃതരുടെ ഇടപെടലാണ് തടസ്സമായത്. പിന്നീട് മാമച്ചനഹള്ളിയിലെ ദമ്പതികളുമായി ബന്ധപ്പെടുകയായിരുന്നു.
ദമ്പതിമാരിൽനിന്ന് കുഞ്ഞിനെ ഏറ്റെടുത്ത അധികൃതർ ചിക്കബെല്ലാപുരയിലെ ബാലഭവനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ വിട്ടുനൽകണമെന്ന അമ്മയുടെ ആവശ്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ അറിയിച്ചു.