തൃശൂർ- കലാമൂല്യമുളള സിനിമയോടൊപ്പം സഞ്ചരിച്ച ചലച്ചിത്ര സംവിധായകൻ യതീന്ദ്രദാസ് (74) അന്തരിച്ചു. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കാൻസർ ബാധിതനായ അദ്ദേഹത്തിന് ന്യൂമോണിയ പിടിപെട്ടിരുന്നു. സായ് കുമാർ അഭിനയിക്കുന്ന ഉൾക്കനൽ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി ഡബ്ബിംഗ് പൂർത്തിയാക്കുന്നതിനിടെയാണ് രോഗം മൂർച്ഛിച്ച് ചെന്നൈയിൽ നിന്ന് 22 ന് തൃശൂരിലെത്തിയത്.
മുത്രത്തിക്കര കല്ലിക്കടവിൽ മാധവന്റെ മകനായ യതീന്ദ്രദാസിന് ചെറുപ്പം മുതൽക്കേ കലാമൂല്യമുളള സിനിമകളോടായിരുന്നു പ്രിയം. ഏ വിൻസന്റ്, സേതുമാധവൻ, ബാലുമഹേന്ദ്ര, ബി.കെ പൊറ്റെക്കാട് തുടങ്ങിയ സംവിധായകരോടൊപ്പം നിരവധി കാലം സഹസംവിധായകനായിരുന്നു. ജോൺ എബ്രഹാം അടക്കമുളളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
ജർമ്മൻ ചിൽഡ്രൻസ് ഫിലിംഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് യതീന്ദ്രദാസിന്റെ ഓമനത്തിങ്കൾ ആയിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് അഞ്ജു ബാലതാരത്തിനുളള പുരസ്കാരം നേടി. ഒടുവിൽ കിട്ടിയ വാർത്തയാണ് മറ്റൊരു സിനിമ. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. ഭാര്യ: നിമ്മി. സഹോദരങ്ങൾ: മോഹൻദാസ്, ദേവദാസ്, സൂര്യാഭായ്, കിരൺദാസ്.