സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ രൂപം കൊണ്ട തീ കേരളമാകെ ആളിപ്പടരുകയാണല്ലോ. ഈ തീ സ്വാഭാവികമാണോ. ചില രേഖകൾ കത്തിക്കാൻ ഭരണപക്ഷം ചെയ്തതാണോ ഭരണപക്ഷത്തെ പ്രതികൂട്ടിലാക്കാൻ പ്രതിപക്ഷം ചെയ്തതാണോ എന്ന ചർച്ചയാണല്ലോ എവിടെയും നടക്കുന്നത്. സത്യസന്ധമായ അന്വേഷണത്തിലൂടെ വാസ്തവം പുറത്തു വരട്ടെ. എന്നാൽ കേരള രാഷ്ട്രീയം ഇന്നെത്തിച്ചേർന്നിരിക്കുന്നത് വൻ ജീർണതയിലാണ്. ഈ തീയിൽ അഗ്നിശുദ്ധി വരുത്താൻ നമ്മുടെ രാഷ്ട്രീയത്തിനു കഴിയുമോ എന്നതാണ് ഇപ്പോൾ പ്രസക്തമായ ചോദ്യം. എങ്കിൽ ഈ തീ ഏറെ ഗുണകരമായി മാറുമെന്നു പറയാം.
കേരളം രാഷ്ട്രീയ പ്രബുദ്ധമാണെന്നാണല്ലോ സ്ഥിരം കേൾക്കുന്ന പല്ലവി. ചില കാര്യങ്ങളിൽ അതു ശരിയാണ്. ലോകത്തെവിടെ നടക്കുന്ന കാര്യങ്ങളും ചായക്കടകളിലിരുന്ന് ചർച്ച ചെയ്യുന്നവരാണല്ലോ നാം. സാമൂഹ്യജീവിതത്തിൽ പല മേഖലകളിലും നാം ഏറെ മുന്നോട്ടു പോയതും രാഷ്ട്രീയ പ്രബുദ്ധതയുടെ തെളിവാണ്. മറിച്ച് പലപ്പോഴും രാഷ്ട്രീയമായി ഏറെ പിറകിലാണ് നാം എന്നു തെളിയിച്ച സന്ദർഭങ്ങളും നിരവധിയാണ്. അടിയന്തരാവസ്ഥക്കു ശേഷമുള്ള തെരഞ്ഞെടുപ്പും മണ്ഡൽ പ്രക്ഷോഭകാലവുമൊക്കെ ഉദാഹരണങ്ങൾ. രാഷ്ട്രീയ പ്രബുദ്ധമെന്നു പറയുമ്പോഴും പലപ്പോഴുമത് അമിതമായ കക്ഷിരാഷ്ട്രീയ ബോധമായി മാറുന്നു എന്നതാണ് വസ്തുത. വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനവും നേതാക്കളും എന്തു പറഞ്ഞാലും വിഴുങ്ങുക, വ്യത്യസ്ത അഭിപ്രായങ്ങൾ കേൾക്കാൻ പോലും തയാറാകാതിരിക്കുക, ജനാധിപത്യത്തിന്റെ അടിത്തറയായ പ്രതിപക്ഷ ബഹുമാനം ഇല്ലാതിരിക്കുക എന്നിവയൊക്കെ ഒരു പ്രബുദ്ധ ജനതക്ക് ചേർന്നതല്ല. എന്നാലതാണ് കേരളത്തിൽ കാണുന്നത്.
കേരളീയ സമൂഹത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ചേർന്ന് വോട്ടു ബാങ്കുകളാക്കി വിഭജിച്ചിരിക്കുകയാണ്. അതിനാൽ തന്നെ പൊതുസമൂഹം എന്ന ഒന്ന് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പ്രവർത്തകരുടെ ആവശ്യം ഭരണകൂട സ്ഥാപനങ്ങളുമായി ബന്ധപ്പെടാനുള്ള ഇടനിലക്കാർ എന്ന നിലയിലാണ്. പോലീസ് സ്‌റ്റേഷനുമായി ബന്ധപെടൽ, ലോണുകൾ ശരിയാക്കൽ, സർക്കാരുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ നടത്തൽ എന്നിങ്ങനെ ആ പട്ടിക നീളുന്നു. അങ്ങനെയൊക്കെയാണ് വോട്ടു ബാങ്കുകൾ നിലനിർത്തുന്നത്. കൂടാതെ ജാതിയും മതവും മറ്റനവധി ഘടകങ്ങളും വോട്ടു ബാങ്കുകളെ സൃഷ്ടിക്കുന്നു. അവിടെ തത്വാധിഷ്ഠിത രാഷ്ട്രീയത്തിന് എന്തു പ്രസക്തി? കഴിഞ്ഞ ദിവസം കേരളീയ നിയമസഭ കണ്ട അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട ചർച്ചയുടെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. നമ്മുടെ രാഷ്ട്രീയ ബോധത്തിന്റെ മേന്മകളും പരിമിതികളും നിയമസഭയിൽ നടന്ന ചർച്ചകളിൽ പ്രകടമായിരുന്നു.
ഏറെ കാലമായി നമ്മുടെ മീഡിയകൾ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നടന്നിരുന്ന ഏറ്റുമുട്ടലുകൾ കൊണ്ട് സജീവമായിരുന്നല്ലോ. അത്തരമൊരു സാഹചര്യത്തിലായിരുന്നു നേരിട്ടൊരു പോരാട്ടത്തിനു വേദിയൊരുങ്ങിയത്. കോവിഡ് കാലത്ത് ഇതു വേണമായിരുന്നോ എന്ന ചോദ്യം ഉയർന്നിരുന്നു. എന്തായാലും രാഷ്ട്രീയത്തിൽ താൽപര്യമുള്ളവരെ സംബന്ധിച്ച് ഈ സമ്മേളനം ആവേശകരമായിരുന്നു. നല്ല ഭൂരിപക്ഷമുള്ള സർക്കാരിന് അവിശ്വാസ പ്രമേയം ഭീഷണിയൊന്നുമല്ല എന്നാർക്കുമറിയാം. എന്നാൽ നിയമസഭയിലെ ചർച്ചകളായിരുന്നു രാഷ്ട്രീയത്തിൽ താൽപര്യമുള്ളവർ ഉറ്റുനോക്കിയത്. മികച്ച രീതിയിൽ തന്നെ വി.ഡി. സതീശൻ പ്രമേയമവതരിപ്പിച്ചു. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പല അംഗങ്ങളും ഭംഗിയായി തന്നെ ചർച്ചകളിൽ പങ്കെടുത്തു തങ്ങളുടെ വാദമുഖങ്ങൾ നിരത്തി.
തീർച്ചയായും സർക്കാരിന്റെ ഒരു നടപടിയേയും കക്ഷിരാഷ്ട്രീയം മാറ്റിവെച്ച്, രാഷ്ട്രീയമായി വിലയിരുത്താൻ ഭരണപക്ഷത്തെ ആരും തയാറായില്ല. മറുവശത്ത് പ്രതിപക്ഷവും അങ്ങനെ തന്നെ. ഈയൊരവസ്ഥയിൽ നിന്ന് നമ്മുടെ രാഷ്ട്രീയം അടുത്തൊന്നും മോചനം നേടില്ല എന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു ചർച്ച. അതു പ്രതീക്ഷിച്ചതു തന്നെ. എന്നാൽ ഗൗരവമായി രാഷ്ട്രീയത്തെ കാണുന്ന ആരേയും നിരാശപ്പെടുത്തുന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി എന്നു പറയാതിരിക്കാനാവില്ല. പ്രസംഗത്തിലെ സമയത്തിലെ റെക്കോഡ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഏതൊക്കെ വിഷയങ്ങളുടെ പേരിലാണോ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത് അതേ കുറിച്ചൊന്നും കാര്യമായി അദ്ദേഹത്തിനു പരാമർശിക്കാനുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ജനങ്ങൾ ഏറ്റവുമധികം അറിയാൻ ആഗ്രഹിച്ച ലൈഫ് മിഷൻ പദ്ധതി വിവാദം. സ്വർണ്ണക്കടത്ത്, മന്ത്രി ജലീലുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയ പല വിഷയങ്ങളിലും മറുപടി പേരിനു മാത്രമായിരുന്നു. തിരുവനന്തപുരം വിമാനത്താവളം ലേലവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അങ്ങനെ തന്നെ.
തന്റെ സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തേക്കാൾ കൂടുതൽ സമയം സംസാരിച്ചത് സോണിയാ ഗാന്ധിക്കെതിരെ കോൺഗ്രസിലുള്ള അവിശ്വാസത്തെ കുറിച്ചായിരുന്നു. പിന്നെ പ്രസംഗത്തിന്റെ 90 ശതമാനം സമയവും കുറെ കാലമായി കേൾക്കുന്ന ഭരണനേട്ടങ്ങളെ കുറിച്ചു പറയാനും. പകൽ മുഴുവൻ വെള്ളമെടുത്ത് അവസാനം കുടമുടയ്ക്കുന്ന ഒന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി എന്നു പറയാതെ വയ്യ. കോവിഡ് സാഹചര്യത്തിൽ ആകെ ചർച്ച 5 മണിക്കൂർ എന്നു പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രി മാത്രമെടുത്തത് 4 മണിക്കൂറോളം. അതോടെ ഈ പ്രത്യേക നിയമസഭാ സമ്മേളനത്തെ ഗൗരവമായി കണ്ടവരെല്ലാം നിരാശരാകുകയായിരുന്നു. പ്രമേയമവതരിപ്പിച്ച് വളരെ ശ്രദ്ധേയമായ ഒരു കാര്യം വി. ഡി. സതീശൻ പറഞ്ഞിരുന്നു. മന്ത്രിസഭാ യോഗങ്ങളിൽ വാ തുറന്നു സംസാരിക്കാൻ മന്ത്രിമാർ തയാറാകണമെന്നായിരുന്നു അത്. അക്ഷരാർത്ഥത്തിൽ അതിനെ എടുക്കേണ്ടതില്ല. അപ്പോഴും തുടക്കത്തിൽ പറഞ്ഞപോലെ സ്വന്തം നിലപാട് വെട്ടിത്തുറന്നു പറയാൻ കേരളത്തിലെ രാഷ്ട്രീയ സമൂഹം തയാറാകുന്നില്ല എന്നതിന്റെ സൂചനയാണത്. ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും ഏറെക്കുറെ എല്ലാ പാർട്ടികൾക്കും അത് ബാധകമാണുതാനും. അമിതമായ കക്ഷിരാഷ്ട്രീയവൽക്കരണത്തിൽ നിന്നും കേരള രാഷ്ട്രീയത്തെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ പ്രബുദ്ധതയെ കുറിച്ചുള്ള നമ്മുടെ വാചാടോപങ്ങളെല്ലാം അപഹാസ്യമായി തുടരുമെന്നു മാത്രം.