Sorry, you need to enable JavaScript to visit this website.

മുത്തശ്ശിയുടെ പരാതിയില്‍ കോണ്‍ഗ്രസ് വനിതാ എംഎല്‍എക്കെതിരെ യുപി പോലീസ് അന്വേഷണം

റായ്ബറേലി- സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് മുത്തശ്ശിയുടെ പരാതിയില്‍ ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ അതിഥി സിങിനെതിരെ പോലീസ് അന്വേഷണമാരംഭിച്ചു. സ്വത്തിന്റെ പേരില്‍ അതിഥി തന്നെ പീഡിപ്പിക്കുകയാണെന്ന് മുത്തശ്ശി കമല സിങ് പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനായി റായ്ബറേലി അഡീഷണല്‍ എസ് പി നിത്യാനന്ദ് റായിയെ ചുമതലപ്പെടുത്തി. ഓഗസ്റ്റ് 10നാണ് എംഎല്‍എക്കെതിരെ റായ്ബറേലിയിലെ കോട്‌വാലി സ്‌റ്റേഷനില്‍ മുത്തശ്ശി പരാതി നല്‍കിയത്. സ്വത്തു തര്‍ക്കവും പീഡനവുമാണ് പരാതിയിലുള്ളതെന്ന് റായ്ബറേലി പോലീസ് മേധാവി സ്വപ്‌നില്‍ മംഗയ്ന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരും മൊഴി നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

2019 ഡിസംബര്‍ 30ന് തന്റെ കൊച്ചുമകളായ എംഎല്‍എയും മറ്റു ബന്ധുക്കളും ചേര്‍ന്ന് മഹാരാജ്ഗഞ്ചിലെ ലാല്‍പൂര്‍ ചൗഹാനിലെ തന്റെ വീട്ടില്‍ അതിക്രമിച്ചു കയറുകയും സ്വത്ത് കൈമാറിയില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതിയില്‍ 85കാരിയായ മുത്തശ്ശി പറയുന്നു. സംഭവവുമായി അതിഥി സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

്അതേസമയം ബിജെപിയുമായി കൂടുതല്‍ അടുപ്പം സ്ഥാപിച്ച് അതിഥിക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തി. അവര്‍ക്ക് ബിജെപി സംസ്‌ക്കാരമാണെന്നും ആരോപിച്ചു. അതിഥി സിങ് ഇപ്പോള്‍ ബിജെപിയിലാണ്. സ്വഭാവികമായും അവരുടെ സ്വഭാവം കാണിക്കും. മുതിര്‍ന്നവരെ ബഹുമാനിക്കുക എന്നത് ബിജെപിയില്‍ പഠിപ്പിക്കുന്നില്ല- കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
 

Latest News