Sorry, you need to enable JavaScript to visit this website.

സ്വകാര്യ മേഖലയിൽ രാത്രി ജോലിക്കും  വനിതകളെ നിയമിക്കാൻ അനുമതി 

റിയാദ് - സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ രാത്രി കാലങ്ങളിൽ വനിതകളുടെ തൊഴിൽ ക്രമീകരിക്കുന്ന പുതിയ പദ്ധതിക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം രൂപം നൽകുന്നു. 
ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് സ്ഥാപനങ്ങൾ പ്രത്യേക ലൈസൻസ് നേടിയിരിക്കണമെന്ന നിബന്ധനയോടെയാണിത്. തൊഴിൽ നിയമം അനുസരിച്ച് വനിതകൾക്കുള്ള പരമാവധി തൊഴിൽ സമയം തൊഴിലുടമകൾ കർശനമായി പാലിച്ചിരിക്കണം. 
ജനവാസ കേന്ദ്രങ്ങൾക്ക് പുറത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ രാത്രി ജോലിക്ക് വനിതകളെ നിയോഗിക്കാൻ അനുമതിയുണ്ടാകില്ല. രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കുന്ന വനിതകൾക്ക് തൊഴിലുടമകൾ പ്രത്യേക അലവൻസ് നൽകുന്നതിനു പുറമെ,  അനുയോജ്യമായ ഗതാഗത സൗകര്യം ഏർപ്പെടുത്തുകയും വേണം. രണ്ടു ഷിഫ്റ്റുകളിൽ ജോലി നിർവഹിക്കുന്നവർക്ക് അധിക യാത്രാ ബത്തയും നൽകേണ്ടിവരും.  
വനിതകളെ രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കുമ്പോൾ ഒരു ഷിഫ്റ്റിലെ വനിതാ ജീവനക്കാരുടെ എണ്ണം മൂന്നിൽ കുറയാൻ പാടില്ല. വനിതാ ജീവനക്കാരുടെ തൊഴിൽ സ്ഥലം സുരക്ഷിതവും അനുയോജ്യവുമായിരിക്കണം. കൂടാതെ ഇവർക്ക് തൊഴിലുടമകൾ സുരക്ഷാ സംവിധാനം ഏർപ്പെടുത്തുകയും നിർബന്ധമാണ്. 
പൊതുജനങ്ങളെ സ്വീകരിക്കുന്ന സ്ഥാപനങ്ങളാണെങ്കിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം. രാത്രി ഡ്യൂട്ടിക്ക് വനിതകളെ നിയോഗിക്കുന്നതിന് ഉദ്ദേശിക്കുന്ന പക്ഷം അക്കാര്യം തൊഴിൽ കരാറിൽ പ്രത്യേകം വ്യക്തമാക്കണമെന്നും വനിതാ ജീവനക്കാരുടെ രേഖാമൂലമുള്ള സമ്മതം വാങ്ങിയിരിക്കണമെന്നും വ്യവസ്ഥയുണ്ടാകും. 
സൗദിയിൽ വനിതകൾക്കിടയിലാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ. വനിതകൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 33.5 ശതമാനമാണ്. 
സ്വകാര്യ മേഖലയിൽ സൗദി വനിതകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള നിരവധി പദ്ധതികൾ അടുത്തിടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ലേഡീസ് ഷോപ്പുകളിലെ മൂന്നാം ഘട്ട വനിതാവൽക്കരണം ഒക്‌ടോബർ 21 മുതൽ നിലവിൽവരും. 


 

Tags

Latest News