Sorry, you need to enable JavaScript to visit this website.

ബംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ രണ്ടു മരണം, നിരോധനാജ്ഞ

ബം​ഗളൂരു- വിദ്വേഷ കാർട്ടൂണിന്‍റെ പേരിൽ ബംഗളൂരുവിലുണ്ടായ പ്രതിഷേധം അക്രമാസക്തമായി. പരക്കെ തീവെച്ചതിനെ തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേർ മരിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അറുപതോളം പേർക്ക് പരിക്കേറ്റു. നൂറിലേറെ പേർ അറസ്റ്റിലായി.

പുലികേശി നഗർ കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ മരുമകന്‍  ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കാർട്ടൂണിന്‍റെ പേരിലാണ് സംഘർഷം ഉണ്ടായത്.

 രാത്രി എട്ടു മണിയോടെ എം.എൽ.എയുടെ കാവൽബൈരസന്ദ്രയിലെ വീടിനു നേരെ കല്ലേറു നടത്തിയ പ്രതിഷേധക്കാർ തുടര്‍ന്ന് ഡിജെ ഹള്ളി, കെജി ഹള്ളി പോലീസിനു നേരെ തിരിഞ്ഞു. കാവൽബൈരസന്ദ്ര, ഭാരതിനഗർ, താനറി റോഡ് എന്നിവിടങ്ങളിലായി 15 വാഹനങ്ങൾക്കു തീവെച്ചു. 

ഫെയ്സ് ബുക്കില്‍ വിവാദ കാർട്ടൂണ്‍ പോസ്റ്റ് ചെയത് നവീനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു നഗരപരിധിയിൽ നിരോധനാജ്ഞയും ഡിജെ ഹള്ളി, കെജെ ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയില്‍ കർഫ്യൂ പ്രഖ്യാപിച്ചു.

സിറ്റി കമ്മീഷണർ കമൽ പാന്തിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പ്രവാചകനെ നിന്ദിക്കുന്ന പോസ്റ്റിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതെന്ന് പോലീസ് കമ്മീഷണർ കമല്‍ പാന്ത് പറഞ്ഞു.

Latest News