ന്യൂദല്‍ഹി- നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തശേഷം തടവിലാക്കപ്പെട്ട വിദേശികളില്‍ ഉമ്മയെ വേര്‍പിരിഞ്ഞതിനാല്‍ സങ്കടമടക്കി കഴിയുന്ന പതിനാറുകാരനും.
നാട്ടിലായിരുന്നെങ്കില്‍ കടലില്‍ പോയി നീന്താമായിരുന്നുവെന്നും ഇവിടെ കടലില്ലെന്നും ദല്‍ഹിയില്‍ കഴിയുന്ന ഉക്രൈന്‍ സ്വദേശിയായ കൗമാരക്കാരന്‍ പറയുന്നു. ഉഷ്ണം സഹിക്കാനാവാതെ നെറ്റിയില്‍നിന്ന്് വിയര്‍പ്പു തുടച്ചുകൊണ്ടാണ് അവന്റെ സംസാരം.
പരീക്ഷ കഴിഞ്ഞ ശേഷമുള്ള മൂന്ന് മാസത്തെ അവധിക്കാലത്താണ് ഇന്ത്യയിലെത്തിയത്. ഇപ്പോള്‍ അഞ്ച് മാസമായി തടവിലാണ്. ഇനിയും കുറ്റം ചുമത്തിയിട്ടില്ലെങ്കിലും പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചിരിക്കയാണ്.
മാര്‍ച്ച് 31 ന് നിസാമുദ്ദീന്‍ മര്‍ക്കസില്‍നിന്ന് ഒഴിപ്പിച്ച ശേഷം പിതാവിനോടൊപ്പം ക്വാറാന്റൈന്‍ സെന്റിലായിരുന്നു. ഇപ്പോള്‍ 200 പേരോടൊപ്പം ദല്‍ഹിയിലെ പ്രത്യേക താമസ കേന്ദ്രത്തിലാണ്.
മേയ് 28ന് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ക്വാറന്റൈന്‍ കേന്ദങ്ങളില്‍നിന്ന് വിദേശികളെ നഗരത്തിലെ സ്‌കൂളുകളില്‍ ഒരുക്കിയ താമസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
നേപ്പാളും ഔറംഗാബാദും സന്ദര്‍ശിച്ച ശേഷമാണ് പിതാവ് ഫസലുദ്ദീനോടൊപ്പം 16 കാരന്‍ മാര്‍ച്ച് 22-ന് ദല്‍ഹി മര്‍ക്കസിലെത്തിയത്. രാജ്യം വിടാന്‍ സര്‍ക്കാരിന്റെ അനുമതി കാത്ത് കഴിയുകയാണ് ഇരുവരും.