പാലത്തായിയിൽ വ്യക്തമായത്  പിണറായിയുടെ ആർ.എസ്.എസ് ദാസ്യം -ജബീന ഇർഷാദ്

കോഴിക്കോട്- പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജന് ജാമ്യം കിട്ടാനിടയായത് വ്യക്തമാക്കുന്നത് പിണറായി സർക്കാറിന്റെ സംഘ്പരിവാർ ദാസ്യമാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് ആരോപിച്ചു.

ഒരു പിഞ്ചു കുഞ്ഞിനെ വളരെ ക്രൂരമായ പീഡനം നടത്തിയ ബി.ജെ.പി നേതാവിനെ രക്ഷപ്പെടുത്താൻ കുറ്റപത്രത്തിൽ നിന്ന് പോക്‌സോ പോലും ഒഴിവാക്കുകയായിരുന്നു. പെൺകുട്ടി നൽകിയ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിൽ തന്നെ പോക്‌സോ ചുമത്താമെന്നിരിക്കെ തെളിവുകളില്ല എന്ന് പറഞ്ഞ് ക്രൈം ബ്രാഞ്ച് പോക്‌സോ ചുമത്താതിരുന്നത് പത്മരാജനെ രക്ഷിക്കാനായിരുന്നു. കേരളത്തിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവനും സുരക്ഷയും കൊണ്ടാണ് പിണറായി സർക്കാർ ഒത്തുകളിച്ചതെന്ന് അവർ ആരോപിച്ചു. ഈ കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വനിതാ ഐ.സി.എസ് ഓഫീസറുടെ കീഴിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും ഇത്തരം പ്രതികൾ നാട്ടിലിറങ്ങി നടക്കുന്നത് മുഴുവൻ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷക്ക് ഭീഷണിയാണെന്നും അവർ പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ ചുമത്തി ജാമ്യം റദ്ദാക്കാൻ വരും ദിവസങ്ങളിൽ വിമൻ ജസ്റ്റിസ് ശക്തമായ പ്രതിഷേധമുയർത്തുമെന്നും ജബീന ഇർഷാദ് പറഞ്ഞു. 

Latest News