ദുബായ്- പതിനാറുകാരിയെ ക്രൂരമായി മര്‍ദിച്ചതും പഠനം നിഷേധിച്ചതും സോഷ്യല്‍ മീഡിയ ദുരപയോഗം ചെയ്തതിനാണെന്ന് പിതാവ്. മാതാവുമായി ബന്ധപ്പെടാന്‍ സ്നാപ് ചാറ്റ് ഉപയോഗിച്ചതിനാണെന്ന് പെണ്‍കുട്ടി.
മതാപിതാക്കള്‍ വിവാഹ മോചനം ചെയ്തതിനെ തുടര്‍ന്ന് നാല് വര്‍ഷം മുമ്പ് മാതാവ് ദുബായ് വിട്ടിരുന്നു. അതിനുശേഷം മാതാവുമായി സംസാരിക്കാന്‍ പെണ്‍കുട്ടിയെ അനുവദിച്ചിരുന്നില്ല. സ്നാപ് ചാറ്റില്‍ അക്കൗണ്ട് തുടങ്ങിയ പെണ്‍കുട്ടി തന്റെ ഫോട്ടോകള്‍ മാതാവിനും മറ്റു സുഹൃത്തുക്കള്‍ക്കും അയച്ചതാണ് പിതാവിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് മകളെ മര്‍ദിച്ച പിതാവ് സോഷ്യല്‍ മീഡിയ ഉപയോഗം പൂര്‍ണമായി വിലക്കി.
പെണ്‍കുട്ടി പഠിക്കുന്ന സ്കൂള്‍ പ്രിന്‍സിപ്പല്‍ കത്തെഴുതിയതിനെ തുടര്‍ന്ന് പ്രശ്നത്തില്‍ പോലീസ് ഇടപെട്ടതെന്ന് പോലീസ് വക്താവ് പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ട സ്കൂള്‍ അധികൃതര്‍ പിതാവിനെ വിളിച്ചുവരുത്തിയിരുന്നു. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തതിനാണ് മര്‍ദിച്ചതെന്നാണ് പിതാവ് സ്കൂള്‍ അധികൃതരോട് പറഞ്ഞത്.
പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് മാതാവുമായി സംസാരിക്കാന്‍ പിതാവ് മകളെ അനുവദിച്ചു.
പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ നിഷേധിച്ച പിതാവ് അവളുടെ പക്കല്‍ നിരവധി സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തിയെന്നും പറഞ്ഞതായി വനിതാ, ശിശു സംരക്ഷണ വിഭാഗം മേധാവി ലഫ്. കേണല്‍ സഈദ് റാഷിദ് അല്‍ ഹായിലി പറഞ്ഞു. ഈ വര്‍ഷം പെണ്‍കുട്ടിയെ സ്കൂളില്‍ പോകാന്‍ അനുവദിക്കാത്ത പ്രശ്നം കൂടിയുള്ളതിനാല്‍ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കയാണ്.