പെരിന്തൽമണ്ണ-രാമപുരം ശ്രീരാമക്ഷേത്രത്തിന്റെ പൂട്ടു തകർത്തു പണവും മറ്റും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ചെത്തല്ലൂർ ആനക്കുഴി വീട്ടിൽ ശ്രീകുമാറി(30)നെയാണ് പെരിന്തൽമണ്ണ എ.എസ്.പി എം. ഹേമലതയുടെ നിർദേശ പ്രകാരം കൊളത്തൂർ സി.ഐ പി.എം ബഷീറും എസ്.ഐ മുഹമ്മദ് ബഷീറും അടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 30നു രാത്രിയാണ് രാമപുരം ശ്രീരാമക്ഷേത്രത്തിലും സമീപത്തെ ശിവക്ഷേത്രം,. ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയിലും മേലേ അരിപ്രയിലെ ചില വീടുകളിലും മോഷണവും മോഷണ ശ്രമവും നടന്നത്. തുടർന്നു ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീമിന്റെ നിർദേശ പ്രകാരം പെരിന്തൽമണ്ണ എഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം ഈ കേസ് അന്വേഷിക്കുകയായിരുന്നു. സംഭവ സ്ഥലത്തും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഫിംഗർ പ്രിന്റും ശേഖരിച്ചു അടുത്തിടെ ജയിലിൽ നിന്നു പുറത്തിറങ്ങിയ പ്രതികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചു സൂചന ലഭിച്ചത്. തുടർന്നു ശ്രീകുമാറിനെ പെരിന്തൽമണ്ണയിൽ വച്ച് പിടികൂടുകയായിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നു പെരിന്തൽമണ്ണ സ്‌റ്റേഷൻ പരിധിയിലെ ചീരട്ടാണമണ്ണയിലും മനഴി ബസ് സ്റ്റാൻഡ് പരിസരത്തെ ആൾ താമസമില്ലാത്ത വീടുകളിൽ നടന്ന മോഷണത്തിനും മേലേ അരിപ്രയിലെ വീട്ടിൽ നിന്നു ജനാലയ്ക്കു സമീപം വച്ചിരുന്ന 50,000 രൂപ, ഐഫോൺ, മറ്റൊരു മൊബൈൽ ഫോൺ ഉൾപ്പെടെ നിരവധി മോഷണഷത്തിനും മോഷണ ശ്രമത്തിനും തുമ്പുണ്ടാക്കാൻ കഴിഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു. പ്രതിയെ സംഭവസ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പു നടത്തുമെന്നു എഎസ്പി എം. ഹേമലത പറഞ്ഞു. പ്രത്യേക അന്വേഷണ സംഘങ്ങളായ ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ സി.പി. മുരളി, ടി. ശ്രീകുമാർ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ, സിപിഒമാരായ ശ്രീജിത്ത്. ഷംസുദീൻ, അഡീഷണൽ എസ്‌ഐ റെജിമോൻ ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടൂകൂടിയത്.