അമേരിക്കയില്‍ കോവിഡ് പാര്‍ട്ടികള്‍;  ആദ്യം രോഗിയാകുന്നവര്‍ക്ക് സമ്മാനം

്അലബാമ,യു.എസ്-ലോകം കോവിഡിനെ പ്രതിരോധിക്കാന്‍ പരക്കം പായുമ്പോള്‍, കോവിഡ് അതിരൂക്ഷമായ അമേരിക്കയില്‍ ഒരു കൂട്ടം ആളുകള്‍ വൈറസിനെ ക്ഷണിച്ചുവരുത്തിക്കൊണ്ട് കോവിഡ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു. യുഎസിലെ അലബാമ സംസ്ഥാനത്താണ് കോവിഡ്19 പാര്‍ട്ടികള്‍ നടത്തുന്നത്. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരില്‍ ആര്‍ക്കാണ് ആദ്യം രോഗം ബാധിക്കുന്നതെന്നു കണ്ടെത്തി രോഗം സ്ഥിരീകരിക്കുന്നവര്‍ക്കു പാരിതോഷികങ്ങളും നല്‍കുന്നുണ്ട്.
പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ ഇവിടെ വച്ചിരിക്കുന്ന പാത്രത്തില്‍ ഇഷ്ടമുള്ള തുക നിക്ഷേപിക്കുക. അതിനുശേഷം ആദ്യം കോവിഡ് സ്ഥിരീകരിക്കുന്ന ആള്‍ക്ക് പണം സ്വന്തമാക്കാം എന്ന വിചിത്രമായ രീതിയാണ് പാര്‍ട്ടികളില്‍ നടന്നത്. കിംവദന്തിയാണിതെന്നാണ് ആദ്യം കരുതിയെങ്കിലും അന്വേഷണങ്ങളില്‍ സംഭവം സത്യമാണെന്നു കണ്ടെത്തുകയായിരുന്നുവെന്നും സിറ്റി കൗണ്‍സില്‍ മെംബര്‍ സോണിയ മകിന്‍സ്ട്രി പറയുന്നു
മറ്റുള്ളവര്‍ക്കു വൈറസ് ബാധിക്കുന്നതിനു അറിഞ്ഞുകൊണ്ട് തന്നെ നടത്തുന്നതാണ് ഇത്തരം പാര്‍ട്ടികളെന്ന് മകിന്‍സ്ട്രി പറയുന്നു. കോവിഡ് ബാധിതര്‍ക്കു വേണ്ടി ടസ്‌കാലൂസയിലാണ് ഇത്തരം പാര്‍ട്ടി നടത്തിയത്. അസുഖബാധിതരെയാണ് പാര്‍ട്ടി സ്വാഗതം ചെയ്തത്.
ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് യുഎസിലാണ്. അമേരിക്കയില്‍ ഇതുവരെ 2,735,554 ആണ് സ്ഥിരീകരിച്ച കേസുകള്‍. 1,28,684 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അലബാമയില്‍ മാത്രം 39,000 കോവിഡ് ബാധിതരാണുള്ളത്. 1000 പേര്‍ മരിച്ചു.
 

Latest News