ജിദ്ദ- കൊറോണ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി സെൻട്രൽ പച്ചക്കറി മാർക്കറ്റിലെ തിരക്ക് കുറക്കാൻ ശ്രമിച്ച് അൽഹറമൈൻ എക്‌സ്പ്രസ്‌വേക്ക് പടിഞ്ഞാറ് അൽസ്വഫ ഡിസ്ട്രിക്ടിൽ ജിദ്ദ നഗരസഭ 2,600 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പ്രദേശത്ത് ആരംഭിച്ച താൽക്കാലിക പച്ചക്കറി മൊത്ത വ്യാപാര മാർക്കറ്റ് പരിസ്ഥിതി ദുരന്തമായി മാറുന്നു. ചില കച്ചവടക്കാരുടെ നിരുത്തരവാദ പെരുമാറ്റങ്ങളാണ് പരിസ്ഥിതി ഭീഷണിയുണ്ടാക്കുന്നത്. ഇവർ പഴവർഗങ്ങളും പച്ചക്കറികളും റോഡിൽ എറിയുകയാണ്.
താൽക്കാലിക മാർക്കറ്റിലും സമീപത്തെ റോഡുകളിലും കച്ചവടക്കാർ കേടായ പച്ചക്കറികളും പഴവർഗങ്ങളും വലിയ തോതിൽ ഉപേക്ഷിക്കുന്നു. പ്രദേശത്ത് പ്രാണികൾ പെരുകാനും ദുർഗന്ധം വമിക്കാനും ഇത് ഇടയാക്കുകയാണ്. സെൻട്രൽ പച്ചക്കറി മാർക്കറ്റിൽനിന്ന് അധികം ദൂരെയല്ലാത്ത സ്ഥലത്താണ് ജിദ്ദ നഗരസഭ താൽക്കാലിക പച്ചക്കറി മാർക്കറ്റ് തുറന്നിരിക്കുന്നത്. 2,600 ചതുരശ്രമീറ്റർ വിസ്തീർണമുള്ള താൽക്കാലിക മൊത്ത വ്യാപാര മാർക്കറ്റിൽ വിവിധ പ്രവിശ്യകളിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും പഴവർഗങ്ങളും വഹിച്ച് എത്തുന്ന 450 ലോറികൾ നിർത്തിയിടാൻ വിശാലമാണ്.
സെൻട്രൽ പച്ചക്കറി മാർക്കറ്റിലെ തിരക്ക് കുറക്കുന്നതോടൊപ്പം കർഷകരുടെയും വ്യാപാരികളുടെയും സൗകര്യം കണക്കിലെടുത്തു കൂടിയാണ് താൽക്കാലിക മാർക്കറ്റ് തുറന്നതെന്ന് ജിദ്ദ നഗരസഭാ വൃത്തങ്ങൾ പറഞ്ഞു. കൊറോണ വ്യാപനം തടയാൻ സ്വീകരിക്കുന്ന വൈവിധ്യമാർന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് താൽക്കാലിക പച്ചക്കറി മൊത്ത വ്യാപാര കേന്ദ്രം നഗരസഭ തുറന്നത്. താൽക്കാലിക മാർക്കറ്റിനു പുറത്ത് ചിലർ നിയമം ലംഘിച്ച് പച്ചക്കറികളും പഴവർഗങ്ങളും വിൽക്കുന്നുണ്ട്. ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് സുരക്ഷാ വകുപ്പുകളെ നഗരസഭ അറിയിക്കുന്നുണ്ട്. നിയമ ലംഘകരെ പിരിച്ചുവിടാൻ സുരക്ഷാ വകുപ്പുകൾ നടപടികൾ സ്വീകരിക്കുന്നുമുണ്ട്.
ശുചീകരണ തൊഴിലാളികളുടെ പങ്കാളിത്തത്തോടെ താൽക്കാലിക മാർക്കറ്റ് എല്ലാ ദിവസവും ശുചീകരിക്കുന്നുമുണ്ട്. സുബ്ഹി നമസ്‌കാരം മുതൽ നാലു മണിക്കൂർ നേരമാണ് താൽക്കാലിക മാർക്കറ്റിൽ മൊത്ത വ്യാപാരം അനുവദിക്കുന്നത്. ഇതിനു ശേഷം മാർക്കറ്റ് അടച്ച് ശുചീകരണ ജോലികൾ നടത്തുകയാണ് പതിവെന്നും നഗരസഭാ വൃത്തങ്ങൾ പറഞ്ഞു.