Sorry, you need to enable JavaScript to visit this website.

കോടതി വിളിച്ചാല്‍ അദ്വാനിയും ജോഷിയും ഉമാഭാരതിയും നേരിട്ട് ഹാജരാകണം

ലഖ്‌നൗ-ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടാല്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ നേരിട്ട് ഹാജരാകണമെന്ന് പ്രത്യേക കോടതി ഉത്തരവിട്ടു.

ഇന്ത്യന്‍ ശിക്ഷാ നിയമം 313 പ്രകാരം കേസിലെ 32 പ്രതികളുടേയും മൊഴി കോടതി രേഖപ്പെടുത്തി വരികയാണ്. സാക്ഷി മൊഴികളുടെ പരിശോധന സി.ബി.ഐ പൂര്‍ത്തിയാക്കിയതിനുശേഷമാണ് പ്രത്യേക കോടതി പ്രതികള്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കുന്നത്. തങ്ങള്‍ കേസില്‍ ഉള്‍പ്പെടാനുണ്ടായ കാരണം ഇവര്‍ക്ക് കോടതി മുമ്പാകെ വിശദീകരിക്കാം.

മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ബി.ജെ.പിയുടെ മൂന്ന് സമുന്നത നേതാക്കളെ കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് പ്രത്യേക ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് ഒഴിവാക്കി. ഇവരുടെ സാന്നിധ്യം ആവശ്യമായി വരുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് തല്‍ക്കാലം ഇളവ് നല്‍കിയത്. കോടതി തീരുമാനിക്കുന്ന തീയതിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. തീയതി ഇതവരെ തീരുമാനിച്ചിട്ടില്ല.

കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അര്‍ഥം ഇവര്‍ ഉടന്‍ തന്നെ കോടതി മുമ്പാകെ ഹാജരാകേണ്ടിവരുമെന്നാണെന്ന് സി.ബി.ഐ അഭിഭാഷകന്‍ ലളിത് സിംഗ് പറഞ്ഞു. 32 പ്രതികളില്‍ നാല് പേരുടെ മൊഴിയാണ് കോടതി ഇതുവരെ രേഖപ്പെടുത്തിയത്. പ്രതി രാംജി ഗുപ്തയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തി.

ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിംഗ്, വിനയ് കത്യാര്‍, സാധ്വി ഋതംബര, സാക്ഷി മഹാരാജ്, രാംവിലാസ് വേദാന്തി, ചമ്പത് റായ് തുടങ്ങിയ ബി.ജെ.പി-സംഘ്പരിവാര്‍ നേതാക്കളും പ്രതികളില്‍ ഉള്‍പ്പെടുന്നു.

സുപ്രീം കോടതി ഉത്തരവ് പ്രകാരം ഓഗ്‌സറ്റ് 31 ഓടെ വിചാരണ അവസാനിപ്പിക്കേണ്ടതിനാല്‍ കോടതി ദിവസേന നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. 2017 മെയ് 26 ന് അദ്വാനി, ജോഷി, ഉമാഭാരതി എന്നിവര്‍ പ്രത്യേക കോടതി മുമ്പാകെ ഹാജരായിരുന്നു. ഇതു തുടര്‍ന്നാണ് ജാമ്യം അനുവദിക്കണമെന്നും നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രത്യേക കോടതിയെ സമീപിച്ചത്.

ഈ ഹരജയിലാണ് മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ കോടതി ഇളവ് നല്‍കിയിരിക്കുന്നത്. രാമക്ഷേത്രത്തിന്റെ സ്ഥലത്താണ് നിര്‍മിച്ചതെന്നാരോപിച്ച് 1992 ഡിസംബറിലാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്.

 

Latest News