തിരുവനന്തപുരം- വിദേശങ്ങളിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ പ്രവാസികൾ എത്തുന്നത് കുറയ്ക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സംസ്ഥാന സർക്കാർ സജ്ജമാണെന്ന് വ്യക്തമാക്കിയാൽ കൂടുതൽ സർവ്വീസുകൾ പ്രത്യേകിച്ച് ഗൾഫിൽ നിന്നും കേരളത്തിലേക്ക് ഏർപ്പെടുത്തുമെന്നും മുരളീധരൻ പറഞ്ഞു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചാർട്ടർ വിമാനങ്ങൾക്ക് അടക്കം നിയന്ത്രണം ഏർപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെട്ടതെന്നും മുരളീധരൻ പറഞ്ഞു.
ഗൾഫിൽ ഇതിനകം തന്നെ 160ൽ അധികം മലയാളികൾ മരിച്ചുവെന്നും അതിനാൽ കൂടുതൽ പ്രവാസികളെ തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകത സംസ്ഥാന സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുരളീധരൻ വ്യക്തമാക്കി. ധാരാളം ആളുകൾ തിരികെ വരാൻ ആഗ്രഹിക്കുന്നുണ്ട്. അവരെ എത്രയും വേഗം തിരികെയെത്തിക്കുക എന്നതാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വം.
ചാർട്ടേഡ് വിമാനങ്ങളുടെ കാര്യത്തിൽ പുതിയ നിർദ്ദേശങ്ങളും കേരളം കേന്ദ്രത്തിന്റെ മുന്നിൽവെച്ചു. കേരളം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ കൂടി പാലിക്കുന്ന വിമാനങ്ങളെ മാത്രമെ അനുവദിക്കുവെന്നാണ് കേരളത്തിന്റെ നിലപാട്.
സംസ്ഥാനത്തിന്റെ കഴിവിനനുസരിച്ചേ വിമാനം ഏർപ്പെടുത്താനാകൂവെന്നും കൂടുതൽ വിമാനസർവ്വീസുകൾ ആരംഭിക്കാൻ കേന്ദ്രം തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതിനോട് സംസ്ഥാനം അനുകൂലമായി പ്രതികരിച്ചാൽ കൂടുതൽ സർവ്വീസുകൾ ആരംഭിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.