റായ്പൂര്‍- ഛത്തീസ്ഗഡിന്റെ പ്രഥമ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന അജിത് ജോഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചകഴിഞ്ഞ് 4 മണിയോടെ മകന്‍ അമിത് ജോഗിയാണ് പിതാവിന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി മരണവിവരം പുറത്തുവിട്ടത്.
മെയ് 9ന് വീട്ടില്‍വെച്ച് വീട്ടില്‍ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ജോഗി വെന്റിലേറ്റര്‍ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ബുധനാഴ്ച രാത്രി വീണ്ടും ഹൃദയാഘാതം ഉണ്ടായതോടെ മരണം സംഭവിക്കുകയായിരുന്നു.
ഒരു കാലത്ത് ദേശീയ തലത്തില്‍ തന്നെ ഏറെ സജീവമായിരുന്ന കോണ്‍ഗ്രസ് നേതാവായിരുന്നു അജിത് ജോഗി. ഛത്തീസ്ഗഡ് രൂപീകരിക്കപ്പെട്ടതിന് ശേഷം നടന്ന പ്രഥമ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് 2000 മുതല്‍ 2003 വരെ സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു. 2016ല്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് ജനത കോൺഗ്രസ്(ജെ) എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയിരുന്നു.