Sorry, you need to enable JavaScript to visit this website.

നേപ്പാളിന്റെ ഇന്ത്യാ വിരുദ്ധ ചാട്ടത്തിന് പിന്നില്‍ ചൈന 

ന്യൂദല്‍ഹി-നേപ്പാള്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന പ്രകോപനപരമായ നീക്കങ്ങള്‍ക്ക് പിന്നില്‍ ചൈനയുടെ കരുനീക്കമാണോ എന്ന സംശയം ബാല്ലപ്പെടുന്നു. ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ ഔദ്യോഗികമായി പുറത്തിറക്കിയ ഭൂപടം അംഗീകരിക്കില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യയുടെ ഭാഗമായ ലിംപിയാ ധുര,ലിപുലേക്ക്,കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ചാണ് പുതിയ ഭൂപടം നേപ്പാള്‍ 
പുറത്തിറക്കിയത്. മാപ്പ് പുറത്തിറക്കിയതിന് പിന്നാലെ ഇവയുടെ നിയന്ത്രണം തിരികെ പിടിക്കുന്നതിനായി നയതന്ത്ര സമ്മര്‍ദം ശക്തമാക്കുമെന്നും നേപാള്‍ പ്രധാനമന്ത്രി  കെ പി ശര്‍മ ഒലി പറയുകയും ചെയ്തു.നേപാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ കെ പി ശര്‍മ ഒലിക്ക് ചൈനയുമായി വളരെ നല്ല അടുപ്പമാണ്  ഉള്ളത്. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപെട്ട് ചൈന പ്രതിരോധത്തിലായിരിക്കുകയും ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യത കൈവരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഈ സാഹചര്യത്തിലാണ് നേപ്പാള്‍ ഇന്ത്യയ്ക്ക് എതിരെ നീങ്ങുന്നത്.ഇന്ത്യയിലെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പുറത്തിറക്കിയത് മാത്രമല്ല,നേപ്പാളില്‍ കൊറോണ വൈറസ് എത്തുന്നതിന് കാരണം  നിയമ വിരുദ്ധമായ മാര്‍ഗങ്ങളില്‍ കൂടെ ഇന്ത്യയില്‍ നിന്ന് ആള്‍ക്കാര്‍ എത്തുന്നതാണെന്ന്  നേപ്പാള്‍ പ്രധാനമന്ത്രി ആരോപണം ഉന്നയിക്കുകയും ചെയ്തു. ചൈനയുടെ ഭാഗത്ത് നിന്ന് അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാകുന്നതിനിടയിലാണ്  നേപ്പാളിന്റെ ഭാഗത്ത് നിന്നുള്ള പുതിയ നീക്കം.സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പിന്നാലെ ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് ഹെലികോപ്ട്ടര്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ഫൈറ്റര്‍ ജെറ്റുകള്‍ ചൈനീസ് ഹെലികോപ്ട്ടറിനെ തുരത്തുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപെടുന്ന കമ്മ്യുണിസ്റ്റ് ചൈന നേപ്പാളിനെ കൂട്ട് പിടിച്ച് കൊണ്ട് മേഖലയില്‍ ഇന്ത്യാ വിരുദ്ധ നീക്കത്തിന് പുതിയ കരുനീക്കം നടത്തുകയാണ്.
 

Latest News