Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ 14 പേർക്ക് കൂടി കോവിഡ്; മൊത്തം 101 പേർ ചികിത്സയില്‍

തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് സംസ്ഥാനത്ത് 14 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം ജില്ലയിൽ നാലു പേർക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ടു പേർക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ രണ്ട് പേർ വിദേശത്ത് നിന്നും 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. പ്രവാസികളില്‍ ഒരാൾ കുവൈത്തില്‍നിന്നും , ഒരാൾ യു.എ.ഇയില്‍ നിന്നുമാണ് എത്തിയത്. ഏഴ് പേർ തമിഴ്നാട്ടിൽ നിന്നും മൂന്ന് പേർ മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്.

എറണാകുളം ജില്ലയിലുള്ളയാൾ മാലി ദ്വീപിൽ നിന്നുംവന്ന ഉത്തർപ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയിൽ രോഗം ബാധിച്ചത് ആരോഗ്യ പ്രവർത്തകയ്ക്കാണ്. രോഗം സ്ഥിരികരിച്ച് ചികിത്സയിലിരിക്കുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല.

101 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 497 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 3467 പേരും സീപോർട്ട് വഴി 1033 പേരും ചെക്ക് പോസ്റ്റ് വഴി 55,086 പേരും റെയിൽവേ വഴി 1026 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 60,612 പേരാണ് എത്തിയത്. വിവിധ ജില്ലകളിലായി 62,529 പേർ നിരീക്ഷണത്തിലാണ്. 61,855 പേർ വീടുകളിലും 674 പേർ ആശുപത്രികളിലും. 159 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 45,027 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഭ്യമായ 43,200 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 5009 സാമ്പിളുകൾ ശേഖരിച്ചതിൽ 4764 സാമ്പിളുകൾ നെഗറ്റീവ് ആയി. ഇന്ന് വയനാട് ജില്ലയിലെ പനമരം പ്രദേശത്തെ കൂടി ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിലവിൽ 23 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Latest News