ന്യൂദല്‍ഹി- ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റതൊഴിലാളികള്‍ വഴിമധ്യേ മരണപ്പെട്ട നിരവധി സംഭവങ്ങള്‍ക്കിടേ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന ഹരജി സുപ്രീംകോടതി തള്ളി. തൊഴിലാളികൾ കാൽനടയായി യാത്ര ചെയ്ത് അപകടങ്ങൾ ഉണ്ടാകുന്ന കാര്യത്തിൽ ഇടപെടാനാകില്ലെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തിൽ അതത് സംസ്ഥാന സർക്കാറുകൾ തീരുമാനമെടുക്കുകയാവും ഉചിതമെന്ന് വ്യക്തമാക്കി.
'അവർ നടക്കണോ വേണ്ടയോ എന്ന് സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. കോടതികൾ എന്തിനാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത്. ഇതെങ്ങനെയാണ് കോടതിക്ക് നിര്‍ത്തലാക്കാന്‍ കഴിയുക. റെയിൽവെ ട്രാക്കിൽ അവർ ഉറങ്ങാൻ തീരുമാനിച്ചാൽ ആർക്കാണ് തടയാൻ കഴിയുക' കോടതി ചോദിച്ചു. പത്രവാര്‍ത്തകള്‍ അടിസ്ഥാനമാക്കിയാണ് കോടതിയെ സമീപിച്ചതെന്ന് ആരോപിച്ച് കോടതി ഹരജിക്കാരനെ ശാസിക്കുകയുണ്ടായി.
കാൽനടയായി യാത്ര ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളെ കണ്ടെത്തി അവർക്ക് ഭക്ഷണവും പാർപ്പിടവും കേന്ദ്രം ഒരുക്കണമെന്നായിരുന്നു അഭിഭാഷകനായ അലോക് ശ്രീവാസ്തവ നല്‍കിയ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.