Sorry, you need to enable JavaScript to visit this website.

പെട്രോള്‍ വില വര്‍ധന ന്യയീകരിച്ച് കണ്ണന്താനം; വര്‍ധന പാവങ്ങളെ സഹായിക്കാന്‍

തിരുവനന്തപുരം- പെട്രോള്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വം സ്വീകരിച്ച നടപടിയാണെന്നും  പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമനിധിക്ക് പണം കണ്ടെത്തുന്നത് പെട്രോള്‍ ഉല്‍പന്നങ്ങളുടെ നികുതിയില്‍നിന്നാണെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരല്ലെന്നും പെട്രോള്‍ ഉപയോഗിക്കുന്നത് അതിന് കഴിവുണ്ടായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണു മോഡി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴില്‍ ഇവ ഉറപ്പു വരുത്താനാണു ശ്രമിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് കോടി രൂപ ആവശ്യമാണ്. പെട്രോളിയം വില വര്‍ധന ഉള്‍പ്പടെയുള്ളവയില്‍നിന്നു കിട്ടുന്ന പണം ഇതിനായാണു സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചാല്‍ പെട്രോളിയം, മദ്യം എന്നിവ ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരുന്നതു പരിഗണിക്കും. രാജ്യത്തു വിലക്കയറ്റം നാല് ശതമാനം മാത്രമാണ്. ഇത് റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുള്ളതിനേക്കാള്‍ അര ശതമാനം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു കാലത്ത് ഐടി മേഖലയില്‍ മുന്‍പന്തിയിലായിരുന്ന കേരളം ഇന്ന് പിന്തള്ളപ്പെട്ടിരിക്കുകയാണ്.
കേരളത്തിലെ ടൂറിസം- ഐടി മേഖലകളുടെ വികസനത്തിന് വേഗതയില്ല. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി ടൂറിസം പദ്ധതികള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ അനുവദിക്കപ്പെട്ടവ പെട്ടെന്നു പൂര്‍ത്തീകരിച്ചാല്‍ മാത്രമേ വീണ്ടും പണം അനുവദിക്കാനാകൂ. ഇക്കാര്യം മുഖ്യമന്ത്രിയോടു ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

 

 

Latest News