കാബൂള്‍- അഫ്ഗാന്‍ തലസ്ഥാനത്ത് ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ തീവ്രവാദികള്‍ ഇരച്ചുകയറി നടത്തിയ ആക്രമണത്തില്‍ രണ്ട് നവജാത ശിശുക്കളടക്കം 14 പേര്‍ കൊല്ലപ്പെട്ടു.
മരിച്ചവരില്‍ ഏതാനും മാതാക്കളും നഴ്‌സുമാരും ഉള്‍പ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അര്‍യാന്‍ പറഞ്ഞു. ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. അക്രമികളെ എല്ലാവരേയും വകവരുത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആശുപത്രിയില്‍ അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് നടത്തുന്ന പ്രസവവാര്‍ഡാണ് ആക്രമിക്കപ്പെട്ടത്. ആക്രമണം നടക്കുമ്പോള്‍ ഇവിടെ വിദേശ ഡോക്ടര്‍മാര്‍ സേവനത്തിലുണ്ടായിരുന്നുവെന്ന് സംഘടന പറയുന്നു. ഡോക്ടര്‍മാര്‍ ഏതു രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
അഫ്ഗാന്‍ പ്രത്യേക സേനകള്‍ സ്ഥലത്തെത്തിയാണ് അക്രമികളെ കൊലപ്പെടുത്തി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറോളം പേരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവരില്‍ മൂന്ന് വിദേശികളും ഉള്‍പ്പെടും.
കാബൂളിന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് 100 കിടക്കകളുള്ള ആശുപത്രി. ശിയാക്കള്‍ക്ക് സ്വാധീനമുള്ള ഈ പ്രദേശത്ത് നേരത്തെ ഐ.എസ് തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പോലീസ് വളഞ്ഞതിനുശേഷം നടന്ന രക്ഷാപ്രവര്‍ത്തനത്തിന്റേയും രക്തത്തില്‍ കുളിച്ച കുഞ്ഞുങ്ങളെ മാറ്റുന്നതിന്റേയും ഫോട്ടോകള്‍ അഫ്ഗാന്‍ പോലീസ് പങ്കുവെച്ചു.
പ്രത്യേക സേനാ അംഗങ്ങള്‍ ഒരു നവജാത ശിശുവിനെ രക്ഷപ്പെടുത്തി ആംബുലന്‍സില്‍ എത്തിക്കുന്ന ദൃശ്യം കാബൂള്‍ സ്വദേശി ദാവൂദ് ജലാല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഞങ്ങള്‍ പരസ്പരം കൊല്ലുന്നവരാണെന്നും കുഞ്ഞിനോട് ക്ഷമ ചോദിക്കുന്നുവെന്നുമുള്ള നൊമ്പരമുണര്‍ത്തും അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.