പണമടക്കൂ, ട്രെയിന്‍ അനുവദിക്കാം- കേരളത്തോട് റെയില്‍വേ

ന്യൂദല്‍ഹി- ദല്‍ഹിയില്‍നിന്ന് കേരളത്തിലേക്കുള്ള തീവണ്ടി അടുത്ത ആഴ്ച മധ്യത്തോടെ ഉണ്ടാകും. തീവണ്ടി അനുവദിക്കുന്നതിന് മുന്നോടിയായി പണം അടയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 12 ലക്ഷം രൂപയോളമാണ്  കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതത്രെ.
കേരളത്തിലേക്കുള്ള തീവണ്ടി സംബന്ധിച്ച് ദല്‍ഹി സര്‍ക്കാരിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ ഗുപ്ത റെയില്‍വേ മന്ത്രാലയവുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ആണ്  12 ലക്ഷത്തോളം രൂപ  കെട്ടിവയ്ക്കാന്‍ റെയില്‍വേ നിര്‍ദേശിച്ചത്. യാത്ര ആരംഭിക്കുന്ന സംസ്ഥാനം എന്ന നിലയില്‍ ദല്‍ഹി സര്‍ക്കാരാണ് പണം അടയ്‌ക്കേണ്ടത്. എന്നാല്‍ ദല്‍ഹി സര്‍ക്കാര്‍ പണം അടയ്ക്കുമോ എന്ന കാര്യം വ്യക്തമല്ല. കേരള സര്‍ക്കാര്‍ പണം അടച്ചാലും റയില്‍വെ തീവണ്ടി അനുവദിക്കും. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നവരില്‍നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കാം.

1200 പേര്‍ക്കാണ് യാത്രാ സൗകര്യം ഉണ്ടാകുക. യാത്രക്കാര്‍ ആരാണെന്ന് ദല്‍ഹി, കേരള സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. ഇക്കാര്യത്തില്‍ റെയില്‍വേ ഇടപെടില്ല എന്ന് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കാണ് തീവണ്ടിയില്‍ ടിക്കറ്റ് ലഭിക്കുക എന്ന് കേരള സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ഗര്‍ഭിണികളെയും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന മുതിര്‍ന്ന പൗരന്മാരെയുംകൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി നിവേദനങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്.

 

Latest News