ജീവനക്കാരുടെ വഞ്ചന പ്രതിസന്ധിയിലാക്കി- ആദ്യ പ്രതികരണവുമായി ബി.ആര്‍. ഷെട്ടി

ദുബായ് - ‘ചെറിയൊരു വിഭാഗം ജീവനക്കാര്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ചെക്കുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്തതാണ് തനിക്കുണ്ടായ ബിസിനസ് പ്രതിസന്ധിക്ക് കാരണമെന്ന് യു.എ.ഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും എന്‍.എം.സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യു.എ.ഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആര്‍.ഷെട്ടി. ഇതാദ്യമായാണ് ഇക്കാര്യത്തില്‍ അദ്ദേഹം പ്രസ്താവനയിറക്കുന്നത്.

ഇപ്പോഴുള്ളവരും നേരത്തെ ജോലി ചെയ്തിരുന്നവരുമാണ് തട്ടിപ്പ് നടത്തി തന്നെ വഞ്ചിച്ചതെന്നും താന്‍ നിയോഗിച്ച അന്വേഷണ സംഘമാണ് ചതി കണ്ടെത്തിയതെന്നും ഷെട്ടി വിശദമാക്കി. ഈ ചെക്കുകള്‍ ഉപയോഗിച്ച് തന്റെ അറിവോ സമ്മതമോ ഇല്ലാതെ അവര്‍ പല സാമ്പത്തിക ഇടപാടുകളും നടത്തി. എന്റെ വ്യാജ ഒപ്പിട്ട് വായ്പകള്‍ സൃഷ്ടിച്ചു, വ്യക്തിപരമായ കാര്യങ്ങള്‍ക്കും ഉപയോഗിച്ചു. കൂടാതെ, ഇവയെല്ലാം ഉപയോഗിച്ച് എന്റെ പേരില്‍ കമ്പനികളും ആരംഭിച്ചു. വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി ദുരുപയോഗം ചെയ്തു. ചെലവുകളുടെ കാര്യത്തിലും അഴിമതി കാണിച്ചു-–അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പേരിലുള്ള ആരോപണങ്ങളെല്ലാം ഇല്ലാതാക്കി സത്യം പുറത്തുകൊണ്ടുവരാന്‍ കഠിനമായി ശ്രമിക്കുകയാണെന്നും പറഞ്ഞു.

ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കഴിഞ്ഞ ദിവസം യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. കുടുംബാംഗങ്ങള്‍, ഉന്നത മാനേജ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയൊക്കെ ബാങ്ക് അക്കൗണ്ടുകള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിക്കാനും യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് മറ്റുള്ള ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

 

Latest News