മഹാരാഷ്ട്ര ആശുപത്രിയിലും കൂട്ടമരണം; ഒരു മാസത്തിനിടെ മരിച്ചത് 55 നവജാത ശിശുക്കള്‍

നാസിക്- യുപിയിലെ ഗൊരഖ്പൂരിനു പിന്നാലെ മഹാരാഷ്ട്രയിലെ നാസിക്കിലും സര്‍ക്കാര്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ കൂട്ട മരണങ്ങള്‍. നാസിക്ക് സിവില്‍ ആശുപത്രിയിലെ കുട്ടികള്‍ക്കായുള്ള പ്രത്യേക പരിചരണ യൂണിറ്റില്‍ കഴിഞ്ഞ മാസം മാത്രം മരിച്ചത് 55 നവജാത ശിശുക്കളാണ്. അഞ്ചു മാസത്തിനിടെ ഇവിടെ ആകെ 187 കുട്ടികള്‍ മരിച്ചതായുള്ള വിവരവും പുറത്തു വന്നു. ഇവരില്‍ നവജാത ശിശുക്കളെ കൂടാതെ മറ്റു രോഗങ്ങള്‍ ബാധിച്ച കുട്ടികളും ഉള്‍പ്പെടും. 

അതേസമയം ഈ മരണങ്ങളൊന്നും ആശുപത്രിയുടെ ഭാഗത്തു നിന്നുള്ള പിഴവു കൊണ്ടല്ലെന്ന് അധികൃതര്‍ പറയുന്നു. മരിച്ച നവജാത ശിശുക്കളില്‍ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളില്‍ നിന്ന് അവസാന ഘട്ടത്തില്‍ എത്തിച്ച ഇവിടെ ചികിത്സയ്‌ക്കെത്തിവരായിരുന്നെന്ന് സര്‍ജന്‍ ഡോ. സുരേഷ് ജഗ്ദലെ പറയുന്നു. മാസം തികയാതെയുള്ള പ്രവസം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് മരണകാരണമായതെന്നും അദ്ദേഹം പറഞ്ഞു. 

ചികിത്സയില്‍ മുടക്കം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ പ്രത്യേക പരിചരണ വാര്‍ഡില്‍ 18 ഇന്‍കുബേറ്ററുകളാണുള്ളത്. ചികിത്സയ്‌ക്കെത്തിച്ച കുഞ്ഞുങ്ങളുടെ എണ്ണക്കൂടുതലും സ്ഥലപരിമിതിയും കാരണം ഒരു ഇന്‍കുബേറ്ററില്‍ പലപ്പോഴും മൂന്ന് കുഞ്ഞുങ്ങളെ വരെ കിടത്തി ചികിത്സിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

മരിച്ച കുട്ടികളെല്ലാം രോഗം മൂര്‍ച്ഛിച്ച ശേഷം ആശുപത്രിയിലെത്തിച്ചവരായിരുന്നുവെന്ന് ആരോഗ്യ മന്ത്രി ദീപക് സാവന്തും പറഞ്ഞു. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രോട്ടോകോള്‍ നടപ്പാക്കി ഇത്തരം മരണങ്ങള്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയില്‍ രോഗികളായ കുഞ്ഞുങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ആശുപത്രി സന്ദര്‍ശിച്ച എന്‍സിപി എംഎല്‍എ ജയവന്ത്‌റാവു ജാദവ് പറഞ്ഞു. ആശുപത്രിക്ക് വഹിക്കാവുന്ന ശേഷിയിലും കൂടതലാണ് രോഗികളുടെ എണ്ണം. ഇന്‍കുബേറ്ററില്‍ കൂടുതല്‍ കൂട്ടികളെ കിടത്തുന്നത് മറ്റുകുട്ടികളിലേക്ക് അണുബാധ പടരുന്നതിനു കാരണമാകുമെന്നും ഒരേ സമയം ഇന്‍കുബേറ്ററില്‍  ഒരു കുട്ടിയെ മാത്രമെ കിടത്താവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.   

Latest News