Sorry, you need to enable JavaScript to visit this website.

സോണിയക്കെതിരായ അധിക്ഷേപം: അറസ്റ്റില്‍നിന്ന് അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതിയുടെ സംരക്ഷണം

ന്യൂദല്‍ഹി- സോണിയ ഗാന്ധിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതികളില്‍ അർണബ് ഗോസ്വാമിക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകി സുപ്രിംകോടതി. മൂന്ന് ആഴ്ച്ചത്തേക്ക് അര്‍ണബിനെതിരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പാടില്ലെന്നാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് എംആര്‍ ഷായും അടങ്ങുന്ന സുപ്രീംകോടതി ബഞ്ച് ഉത്തരവിട്ടത്.

കോണ്‍ഗ്രസ് അധ്യക്ഷയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിലായി നൂറോളം പരാതികളാണ് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫായ അര്‍ണബിനെതിരെ പല പോലിസ് സ്റ്റേഷനുകളിലായി നിലനില്‍ക്കുന്നത്. മഹാരാഷ്ട്രയിൽ ഒഴികെ രാജ്യത്തെ മറ്റിടങ്ങളിൽ രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും സ്റ്റേ ചെയ്ത കോടതി ഈ പരാതികള്‍ മുഴുവന്‍ മുംബൈയില്‍ ഒറ്റ എഫ്‌ഐആറിൽ അന്വേഷിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. മാധ്യമ സ്വതന്ത്ര്യത്തിൽ ഇടപെടില്ലെന്നും മാധ്യമപ്രവർത്തകർക്ക് ഒരു നിയന്ത്രണവും ഏർപ്പെടുത്താൻ കഴിയില്ലെന്നും ഉത്തരവിനിടെ കോടതി പറഞ്ഞു. 

അതേസമയം, അറസ്റ്റ് വിലക്കിയ മൂന്ന് ആഴ്ചക്കാലയളവിനുള്ളില്‍ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാന്‍ കോടതി അര്‍ണബ് ഗോസ്വാമിക്ക് അനുമതി നല്‍കിയിട്ടുണ്ട്. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം തുടരാൻ വിചാരണ കോടതിയോട് ആവശ്യപ്പെടുകയും ചെയ്യാം. അർണബിനും റിപ്പബ്ലിക് ടിവി ഓഫീസിനും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി മുംബൈ പോലിസ് കമ്മീഷണർക്ക് നിർദേശം നൽകി.

ഏപ്രില്‍ 16ന് മഹാരാഷ്ട്രയിലെ പാല്‍ഘാര്‍ ഗ്രാമത്തില്‍ വെച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഹിന്ദു സന്ന്യാസികള്‍ ആള്‍ക്കൂട്ട അക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ടിവി ചര്‍ച്ചയിലാണ് സോണിയഗാന്ധിക്കെതിരെ അര്‍ണബ് ഗോസ്വാമി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. മൗലവിമാരും ക്രിസ്ത്യന്‍ വൈദികരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയില്‍ നിന്നുള്ള അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നുമായിരുന്നു അര്‍ണബിന്റെ ചോദ്യം. കോണ്‍ഗ്രസുകാരുടെ രാജ്യം ഇന്ത്യയല്ലെന്നും ഇറ്റലിയാണെന്നും അര്‍ണബ് ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

Latest News