- ക്വാറന്റൈൻ തീരുംമുമ്പ് ജോലിയിൽ പ്രവേശിക്കാൻ ബ്രിട്ടീഷ് കമ്പനി
മലപ്പുറം- ക്വാറന്റൈൻ കാലാവധി തീരാതെ ജോലിയിൽ പ്രവേശിക്കാൻ ബ്രിട്ടീഷ് കമ്പിനി നിർബന്ധിക്കുന്നു. മലയാളികളടക്കമുള്ള 70 ഓളം പേർ ദക്ഷിണാഫ്രിക്കയിൽ ദുരിതത്തിൽ. ദക്ഷിണാഫ്രിക്കയിലെ കിന്റോസിലാണ് 70 ഓളം ഇന്ത്യക്കാർ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതത്തിലായിരിക്കുന്നത്. ഹൈഡ്രോ ആർക്ക് സെക്കുണ്ട എന്ന ബ്രിട്ടീഷ് ഓയിൽ കമ്പനിയിലെ ജീവനക്കാരാണിവരെല്ലാം.
കഴിഞ്ഞ മാസം 26 മുതൽ ദക്ഷിണാഫ്രിക്കയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് രണ്ടു ആഴ്ചത്തേക്ക് ലോക്ഡൗൺ നീട്ടുകയും ചെയ്തു. ഇവർ ജോലി ചെയ്തിരുന്ന കമ്പനിയുടെ വർക്ക് സൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ജോലിക്കാർ ക്വാറന്റൈനിൽ ആയത്. എന്നാൽ ക്വാറന്റൈൻ കാലാവധി പൂർത്തിയാകും മുമ്പു ജോലിയിൽ പ്രവേശിക്കാനാണ് കമ്പനിയുടെ നിർദേശം. ക്വാറന്റൈൻ കാലാവധി കഴിഞ്ഞ ശേഷം മാത്രമേ ജോലിക്ക് വരാൻ കഴിയുകയുള്ളൂ വെന്ന് കമ്പനിയെ ജോലിക്കാർ അറിയിച്ചു. എന്നാൽ ജോലിക്കാരുടെ വാദംകേൾക്കാൻ കമ്പനി തയാറാകുന്നില്ല. ഇതേത്തുടർന്ന് ഇവരോടൊപ്പമുണ്ടായിരുന്ന കമ്പനി പ്രധിനിധികളെയും, പാചക തൊഴിലാളികളെയും കമ്പനി മടക്കി വിളിച്ചു.
തുടർന്ന് കിച്ചൺ പൂട്ടുകയും വെള്ളം, ഗ്യാസ് എന്നിവയടക്കമുള്ള അവശ്യവസ്തുക്കളുടെ വിതരണം കമ്പനി നിർത്തുകയും ചെയ്തു. താമസസ്ഥലത്തുനിന്ന് ഇറക്കിവിടുമെന്ന് ഇന്നലെ കമ്പനി ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ 70 പേരടങ്ങുന്ന ഇന്ത്യക്കാർ ദുരിതത്തിലായിരിക്കുകയാണ്. ഭക്ഷണവും വെള്ളവുമില്ലാതെ ഇവർ ദുരിതത്തിലേക്ക് നീങ്ങുകയാണ്.
കേരളം, തമിഴ്നാട്, കർണാടക തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണിവർ. മലപ്പുറം, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ് മലയാളികളിലധികവും. മൂന്നു മാസത്തെ വിസക്കെത്തിവയവർ മുതൽ ഏഴു വർഷമായി ജോലി ചെയ്യുന്ന ഇന്ത്യക്കാർ വരെ ഇതിൽ ഉൾപ്പെടും. ആലുവയിലുള്ള ഐ.എം.ആർ എന്ന റിക്രൂട്ടിംഗ് ഏജൻസിയാണ് ഇവരെ ബ്രിട്ടീഷ് കമ്പനിക്ക് വേണ്ടി ദക്ഷിണാഫ്രിക്കയിലേക്കു കൊണ്ടുപോയത്. കമ്പനിയും, റിക്രൂട്ടിംഗ് ഏജൻസിയും കയ്യൊഴിഞ്ഞതോടെ ഇവർ ദുരിതത്തിലായിരിക്കുകയാണ്. ഇന്ത്യൻ എംബസി അധികൃതർക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകുന്നതിനു വേണ്ടി മലപ്പുറം ജില്ലയിലെ വഴിക്കടവ് മൊടപ്പൊയ്ക സ്വദേശി തെങ്ങനാലിൽ ജോസഫ് എന്ന ബിജോയുടെ നേതൃത്വത്തിൽ ജാലിക്കാരുടെ യോഗം ഇന്നലെ ചേർന്നിരുന്നു. തങ്ങളടെ കാര്യത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന ആവശ്യമാണിവർക്കുള്ളത്.