Sorry, you need to enable JavaScript to visit this website.

നോട്ടു നിരോധനം ഭാരിച്ച ചെലവുണ്ടാക്കി;  നോട്ട് അച്ചടിച്ച ഇനത്തില്‍ നഷ്ടം 577 കോടി; റിസര്‍വ് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പ്രസുകള്‍

ന്യൂദല്‍ഹി- കഴിഞ്ഞ വര്‍ഷത്തെ നോട്ടു നിരോധനത്തെ തുടര്‍ന്ന് പുതിയ കറന്‍സികള്‍ അച്ചടിച്ച ഇനത്തിലുണ്ടായ ഭാരിച്ച നഷ്ടവും പാഴ്‌ചെലവും റിസര്‍വ് ബാങ്ക് വഹിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കര്‍ ഉടമസ്ഥതയിലുള്ള പ്രസുകള്‍ രംഗത്തെത്തി. 577 കോടി രൂപയോളമാണ് നഷ്ടമുണ്ടായത്. ഒന്നുകില്‍ ഈ തുക റിസര്‍വ് ബാങ്ക് വഹിക്കുക അല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കുക എന്നാണ് പ്രസുകളുടെ ആവശ്യം. 2016 നവംബര്‍ എട്ടിന് യാതൊരു സൂചനകളുമില്ലാതെ സര്‍ക്കാര്‍ നോട്ടു നിരാേധിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രസുകള്‍ക്ക് പുതിയ നോട്ട് അച്ചടിച്ചിറക്കേണ്ടി വന്നത്.

ഇതോടെ നോട്ടുനിരോധനം സംബന്ധിച്ച് ഉയര്‍ന്ന ആധികള്‍ ഓരോന്നായി യാഥാര്‍ത്ഥ്യമെന്ന് തെളിഞ്ഞു വരികയാണ്. നോട്ടുനിരാധനത്തെ തുടര്‍ന്നുണ്ടായ ഭാരിച്ച ചെലവുകള്‍ കാരണം കേന്ദ്ര സര്‍ക്കാരിനുള്ള വിഹിതത്തില്‍ റിസര്‍വ് ബാങ്ക് ഇത്തവണ വലിയ കുറവ് വരുത്തിയിരുന്നു. കറന്‍സി അച്ചടിച്ച പ്രസുകളില്‍ സര്‍ക്കാരിന്റേതല്ലാത്ത സ്വകാര്യ അച്ചടിജോലികളോ ലാഭമുണ്ടാക്കാവുന്ന മറ്റു ജോലികളൊന്നും നടക്കുന്നില്ല. അതു കൊണ്ട് തന്നെ നോട്ടു നിരോധനത്തെ തുടര്‍ന്നുണ്ടായ വന്‍ നഷ്ടം നികത്തേണ്ടതുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുതിര്‍ന്ന ഓഫീസര്‍മാരും കറന്‍സി പേപ്പര്‍ പ്രിന്‍റിംഗ് പ്രസ് ഉദ്യോഗസ്ഥരും പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരോധിച്ച 500, 1000 നോട്ടുകള്‍ക്കാവശ്യമായി കറന്‍സി പേപ്പറുകളും മറ്റും ഇറക്കുമതി ചെയ്യുകയും വാങ്ങി സംഭരിക്കുകയും ചെയ്ത ഇനത്തിലാണ് പ്രധാനമായും 577 കോടി രൂപയുടെ നഷ്ടമുണ്ടായത്. നാടകീയ നോട്ടുനിരാധന പ്രഖ്യാപനം വരുമ്പോള്‍ നിരവധി നോട്ടുകള്‍ അച്ചടിയിലായിരുന്നു. നേരത്തെ ഓര്‍ഡര്‍ ചെയ്ത 1000, 500 രൂപാ നോട്ടുകള്‍ക്കാവശ്യമായ പേപ്പറുകള്‍ ഇന്ത്യയിലെത്തിയിട്ടുമില്ലായിരുന്നു. ഈ നോട്ടുകള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന, നേരത്തെ തന്നെ സംഭരിച്ചു വച്ചിരുന്ന മഷിയും മറ്റു വസ്തുക്കളും പാഴായി. ഇതിനു പുറമെ പുതുതായി അച്ചടിച്ച 1000, 500 രൂപാ നോട്ടു കെട്ടുകളും അച്ചടിയിലിരുന്ന നോട്ടുകളും എല്ലാം നിരോധനത്തോടെ പാഴ് വസതുക്കളായി മാറുകയായിരുന്നു. ഇതാണ് പ്രസുകള്‍ക്ക് അപ്രതീക്ഷിതമായി കോടികളുടെ നഷ്ടമുണ്ടാക്കിയത്.

നാലു കറന്‍സി പ്രിന്റിംഗ് പ്രസുകളാണ് ഉള്ളത്. റിസര്‍വ് ബാങ്കില്‍ നിന്നും ആവശ്യപ്പെട്ടിരിക്കുന്ന 577 കോടി രൂപയുടെ നഷ്ടപരിഹാരം ഈ നാലു പ്രസുകളുടേതും ഒന്നിച്ചു കണക്കുകൂട്ടിയതാണ്. പൊതു മേഖലാ സ്ഥാപനമായ സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കീഴില്‍ നാസിക്കിലും ദെവാസിലും രണ്ടു പ്രസുകളും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ മൈസൂരിലും പശ്ചിമ ബംഗാളിലെ സല്‍ബോനിയിലും പ്രവര്‍ത്തിക്കുന്ന ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മു്ദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിനു കീഴിലുള്ള രണ്ടു പ്രസുകളിലുമായാണ് ഇന്ത്യയില്‍ കറന്‍സികള്‍ അച്ചടിക്കുന്നത്. 

Latest News