Sorry, you need to enable JavaScript to visit this website.

മോഡി-ഷി ചിന്‍പിങ് കൂടിക്കാഴ്ച നടന്നു; പരസ്പര വിശ്വാസം ശക്തിപ്പെടുത്തുതാന്‍ ധാരണ

ഷിയാമെന്‍- മാസങ്ങള്‍ നീണ്ട ധോക്ക്‌ലാ അതിര്‍ത്തി തര്‍ക്കത്തിനു ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങും കൂടിക്കാഴ്ച നടത്തി. ചൈനയിലെ ഷിയാമെനില്‍ നടക്കുന്ന ഒമ്പതാമത് ബ്രിക്‌സ് രാജ്യങ്ങളുടെ ഉച്ചക്കോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. നല്ല ഉഭയകക്ഷി ബന്ധം തുടരേണ്ടത് ഇരു രാജ്യങ്ങളുടേയും താല്‍പര്യമാണെന്ന് ഇരു നേതാക്കളും കൂടിക്കാഴ്ചയില്‍ ഊന്നിപ്പറഞ്ഞതായി വിദേശ കാര്യ സെക്രട്ടറി ജെ ജയ്ശങ്കര്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രതിരോധ, സുരക്ഷാ വിഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് ഇരു നേതാക്കളുടേയും അഭിപ്രായം. ഇതിനായി സഹകരണം ശക്തിപ്പെടുത്താന്‍ ഇരു നോതാക്കളും തീരുമാനിച്ചു. 

ഇന്ത്യയ്ക്കും ചൈനക്കുമിടയില്‍ ഫലപ്രദമായ ചര്‍ച്ചകളാണ് നടന്നതെന്ന് പ്രധാനമന്ത്രി മോഡി കൂടിക്കാഴ്ചയ്ക്കു ശേഷം ട്വിറ്ററില്‍ കുറിച്ചു. അതിര്‍ത്തി തര്‍ക്കങ്ങള്‍ ഒഴിവാക്കാനും സമാധാനം നിലനിര്‍ത്താനും ഇനികും കൂടതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നാണ് ഇരു നേതാക്കളും പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വികസിപ്പിക്കാന്‍ ഇത് അത്യാവശ്യമാണ്. പരസ്പര വിശ്വാസം ശക്തിപ്പെടുത്തുന്ന കാര്യവും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. 

ആരോഗ്യകരവും ഉറപ്പുള്ളതുമായ ബന്ധമാണ് ഇരു രാജ്യങ്ങള്‍ക്കും ആവശ്യമെന്ന് ചിന്‍പിങ് പറഞ്ഞു. ഇരു രാജ്യങ്ങളും പരസ്പരം വികസന അവസരങ്ങളാണ് ഭീഷണികളല്ലെന്നും അദ്ദേഹം പറഞ്ഞതായി ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.  

ചര്‍ച്ചയില്‍ പ്രധാനമായും കടന്നു വന്നത് 73 ദിവസം നീണ്ട ഇന്ത്യ-ചൈന ധോക്ക്‌ലാം അതിര്‍ത്തി തര്‍ക്കമായിരുന്നു. ഇത് പേരെടുത്ത് പരാമര്‍ശിക്കപ്പെട്ടില്ലെങ്കിലും ഇത്തരമൊരു പ്രശ്‌നം ഭാവിയില്‍ ഒഴിവാക്കുന്നതിനുള്ള വഴികളാണ് പ്രധാനമായും ഇരു നേതാക്കളും ചര്‍ച്ച ചെയ്തത്.

Latest News