ന്യൂദൽഹി- നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് നടന്ന മതസംഗമത്തിൽ പങ്കെടുത്തവരുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര സരക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. സംഗമത്തിൽ പങ്കെടുത്തവരിൽ ഏഴു പേർ കൊറോണ ബാധിച്ച് മരിച്ചതും 128 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതുമാണ് ജാഗ്രതാ നിർദ്ദേശം നൽകാൻ കാരണം. മാർച്ച് എട്ടു മുതൽ പത്തുവരെയാണ് ദൽഹിയിലെ മർക്കസ് നിസാമുദ്ദീനിൽ തബ്്‌ലീഗ് ജമാഅത്തിന്റെ സമ്മേളനം ചേർന്നത്. വിദേശ രാജ്യങ്ങളിൽനിന്നടക്കം സമ്മേളനത്തിന് എത്തിയവർ സമ്മേളനത്തിന് ശേഷവും നൂറു വർഷത്തോളം പഴക്കമുള്ള ഈ കെട്ടിടത്തിൽ താമസിച്ചിരുന്നു. ഇതിൽ പങ്കെടുത്ത പലരും പിന്നീട് രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കുകയും ചെയ്തു. ഇവരെ കണ്ടെത്താനുള്ള ശ്രമം രാജ്യവ്യാപകമായി നടക്കുന്നുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ ഇപ്പോഴും ഇന്ത്യയിലുണ്ടെങ്കിൽ പരിശോധനക്ക് ഹാജരാകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.