Sorry, you need to enable JavaScript to visit this website.

കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളും വെന്റിലേറ്ററുകളുമാക്കാനൊരുങ്ങി റെയില്‍വേ

ന്യൂദല്‍ഹി-കൊറോണ രോഗത്തെ തുടര്‍ന്ന് ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ രാജ്യം വലയുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ.രോഗം വന്നവരെ മാറ്റിപാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനൊരുങ്ങുകയാണെന്നും ഇതിനൊപ്പം തന്നെ റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകളും നിര്‍മിക്കുമെന്നും റെയില്‍വേ അറിയിച്ചു.
രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാല്‍ ഗ്രാമങ്ങളടക്കമുള്ള വിദൂര ദേശങ്ങളില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നപടി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെ നല്‍കി.
കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയില്‍ ഇനി എല്‍.എച്ച്.ബി കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് രോഗികള്‍ക്കാവശ്യമായ വെന്റിലേറ്ററുകള്‍ നിര്‍മിക്കുക.
കൊറോണയെ നേരിടാന്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കാര്യങ്ങള്‍ ഇതിനുമപ്പുറത്തേക്ക് കടക്കുകയാണെങ്കില്‍ അതിനെ നേരിടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് റെയില്‍വേയും മറ്റ് വകുപ്പുകള്‍ക്കൊപ്പം അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഒരുമിച്ച് ചേരുന്നത്.

Latest News