ഡോക്ടര്‍ക്ക് കോവിഡ്; തിരുവനന്തപുരത്ത് 30 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം- ഡോക്ടര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് 30 ഡോക്ടര്‍മാരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. രോഗം ബാധിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയിലെ റേഡിയോളജി ലാബ് അടച്ചുപൂട്ടി.

സ്‌പെയിനില്‍ പരിശീലനത്തിന് പോയി തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയശേഷം ഇദ്ദേഹം മൂന്നുദിവസം ശ്രീചിത്ര ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു. അതിനാലാണ് മുപ്പതോളം ഡോക്ടര്‍മാരേയും ആശുപത്രി ജീവനക്കാരേയും നിരീക്ഷണത്തിലാക്കിയത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന റേഡിയോളജി ലാബാണ് അടച്ചത്.

അതിനിടെ, കൊറോണ ബാധിതനായ ഡോക്ടര്‍ ആശുപത്രിയിലുണ്ടെന്ന വിവരം കേന്ദ്ര മന്ത്രി വി.മുരളീധരനില്‍നിന്ന് മറച്ചുവെച്ചതായി ആരോപണം ഉയര്‍ന്നു. ഇക്കാര്യത്തില്‍ മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരിക്കയാണ്.

ശ്രീചിത്രയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി  പങ്കെടുത്തിരുന്നത്.   ശനിയാഴ്ചയായിരുന്നു യോഗം. ഏതെങ്കിലും തരത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടോ എന്ന് ആശുപത്രി അധികൃതരോട് ചോദിച്ചപ്പോള്‍ ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു മറുപടി നല്‍കിയതെന്ന് പറയുന്നു.
 
എന്നാല്‍ ഈ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കെയാണ് വിവാദം.  വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടറോടൊപ്പം ജോലി ചെയ്ത ഡോക്ടര്‍മാര്‍ മുരളീധരന്റെ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് സംശയം. ഇക്കാര്യമാണ് ന്ത്രിയുടെ ഓഫീസ് ചോദിച്ചിരിക്കുന്നത്. ആശുപത്രി ഡയറക്ടറോടാണ് മുരളീധരന്റെ ഓഫീസ് വിശദീകരണം തേടിയത്.

 

Latest News