കോഴിക്കോട് - കോട്ടയത്തെ തോക്കുനിർമാണക്കേസിൽ യു.എ.പി.എ ചുമത്താത്തത് എന്തെന്ന് ചിന്തകൻ ഡോ.ആസാദ് ഫേസ്ബുക്ക് കുറിപ്പിൽ. തോക്കു നിർമാണവും വിതരണവും വെറും പ്രാദേശിക വാർത്തയായി അവസാനിച്ചതെങ്ങനെ? ആരുടെ ആവശ്യത്തിനുള്ള തോക്കുകളാണ് അവിടെ നിർമിച്ചുകൊണ്ടിരുന്നത്? വിതരണ ഏജന്റുമാർ ആരൊക്കെയാണ്? അറസ്റ്റു ചെയ്യപ്പെട്ടവരിൽ തീരുന്ന കണ്ണികളേയുള്ളു എന്ന് എന്താണുറപ്പ്?
ഏതെങ്കിലും തരത്തിലുള്ള പ്രത്യേക അന്വേഷണത്തിന് സർക്കാർ മുതിർന്നു കാണുന്നില്ല. രാജ്യദ്രോഹ പ്രവർത്തനങ്ങൾ ഭേദഗതി വരുത്തിയ നിയമങ്ങളുടെ പരിധിയിൽ വരുമെന്നാണല്ലോ കേട്ടിട്ടുള്ളത്. എൻ.ഐ.എയെന്നോ യു.എ.പി.എയെന്നോ ഒന്നും ബെഹറ പോലീസ് മൊഴിഞ്ഞു കാണുന്നില്ല.
തോക്കുപയോഗിക്കാൻ ലൈസൻസ് വേണ്ട നാടാണ് നമ്മുടേത്. നിർമിക്കാൻ അഥവാ പലയിടത്തുനിന്നു കൊണ്ടുവന്ന ഭാഗങ്ങൾ കൂട്ടിച്ചേർത്ത് തോക്കാക്കാൻ കോട്ടയത്തു ചിലർക്ക് ധൈര്യമുണ്ടായതെങ്ങനെ? അതു വാങ്ങാനും വിതരണം ചെയ്യാനും ആളുകളുണ്ടായതെങ്ങനെ? അവരുടെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് പോലീസ് എന്തു പറയുന്നു? മതഭീകരവാദികൾക്കും മാവോയിസ്റ്റുകൾക്കും തോക്കു വേണം. അവരുടെ ആവശ്യമാണോ കോട്ടയത്തു നിർവ്വഹിക്കപ്പെട്ടത്? അല്ലെങ്കിൽ ദില്ലി കലാപം രാജ്യമാകെ പടരുമെന്ന ധാരണയിലുള്ള മുന്നൊരുക്കമോ? സംസ്ഥാനത്തിനകത്തും പുറത്തുമായി വിതരണ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടാവുമോ?
പള്ളിക്കത്തോട് തോക്കുനിർമാണം അന്വേഷിക്കണമെന്ന് സി.പി.എം പുതുപ്പള്ളി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടതായി വാർത്ത കണ്ടു. പള്ളിക്കത്തോട് പ്രദേശം ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണ് തോക്കുനിർമാണവും വിൽപ്പനയുമെന്ന് സി.പി.എം ആരോപിക്കുന്നു. അപ്പോൾ ഭരണകക്ഷി മൗനമല്ല. ആർ.എസ്.എസ്സുകാർക്കു ബന്ധമുണ്ടെന്ന് ഭരണകക്ഷിയാണ് ആരോപിക്കുന്നത്. ആഭ്യന്തരമന്ത്രി അതു കേൾക്കാത്തതെന്ത്?
പള്ളിക്കത്തോട് പ്രദേശം അത്ര കുഗ്രാമമല്ല. ബി.ജെ.പിയുടെയും ആർ.എസ്.എസ്സിന്റെയും ദേശീയ നേതാക്കൾ വന്നു പോകാറുള്ള ഇടമാണ്. അദ്വാനിയ്ക്കും മോഹൻ ഭാഗവതിനും മുതൽ അമിത് ഷായ്ക്കുവരെ പരിചയമുള്ള പ്രദേശം. അവിടെ തോക്കു നിർമ്മിക്കുന്നത് എന്തിനാവുമെന്ന് വിശദീകരിക്കാൻ ബി.ജെ.പിയ്ക്കും ബാധ്യതയുണ്ട്.
സർക്കാറും മാധ്യമങ്ങളും സംസ്ഥാനതല രാഷ്ട്രീയ നേതാക്കളും തുടരുന്ന മൗനം അത്ര നിഷ്ക്കളങ്കമാവാൻ ഇടയില്ല. കൊറോണ വ്യാപനത്തിന്റെ ഭീതികൾക്കിടയിൽ മാഞ്ഞു പോവേണ്ട വാർത്തയല്ല ഇത്. സർക്കാർ ഇതു സംബന്ധിച്ച വിശദീകരണം നൽകേണ്ടതുണ്ട്. സമഗ്രമായ അന്വേഷണത്തിന് നടപടി സ്വീകരിക്കണം. ആർ.എസ്.എസ് കേരളത്തിലേക്കു കടത്തുന്ന പുതിയ അജണ്ടയുടെ ഭീകരമുഖം തോക്കുകളിലുണ്ടോ എന്നാണ് അറിയേണ്ടത്.- ആസാദ് കുറിപ്പിൽ പറഞ്ഞു.