കൊട്ടിയം- കൊല്ലം ഇളവൂരിൽ കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
നെടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ എന്ന പൊന്നു. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. മുങ്ങൽ വിദഗദ്ധർ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് വിഭാഗവും, ഡോഗ് സ്ക്വാഡും അടങ്ങുന്ന സംഘം രാത്രിയും അന്വേഷണം നടത്തിയിരുന്നു. കുട്ടിയുടെ വീട്ടിൽ നിന്നും ഇരുന്നൂറോളം മീറ്റർ ആറ്റിലേക്ക് ദൂരമുള്ളതിനാൽ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയിൽ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുൻഭാഗത്തുള്ള ഹാളിൽ ഇരിക്കുകയായിരുന്നു. തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാൽ കൂട്ടിരിക്കാന്‍ പറഞ്ഞു.
തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ കണ്ടില്ല. മുൻഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും കുട്ടിയെ കണ്ടെത്താനായില്ല.
കണ്ണനല്ലൂർ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി വ്യാപകമായ അന്വേഷണം നടത്തി വരികയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.