Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ക്ക് ജോലിസ്ഥലത്ത് വോട്ട്; സുപ്രീം കോടതിയില്‍ അന്തിമവാദം ഏപ്രിലില്‍

ന്യൂദല്‍ഹി- പ്രവാസികള്‍ക്ക് ജോലി ചെയ്യുന്ന രാജ്യങ്ങളില്‍തന്നെ വോട്ടവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വ്യവസായി സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ അന്തിമ വാദം ഏപ്രിലിലേക്ക് മാറ്റി.   യു.എ.ഇയിലെ പ്രമുഖ വ്യവസായി ഡോ.ഷംസീര്‍ വയലില്‍ നല്‍കിയ ഹരജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.  
പ്രവാസി വോട്ടവകാശം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2018 ഓഗസ്റ്റില്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭ പാസാക്കാത്തതിനാല്‍ ഇത് അസാധു വായതായി ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങുന്ന ബെഞ്ച് ഏപ്രിലില്‍ അന്തിമ വാദം കേട്ട് തീര്‍പ്പാക്കാമെന്ന് അറിയിച്ചത്.


വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കു പുറമെ സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും വോട്ടവകാശം ഉറപ്പാക്കണമെന്ന്  ഹരജിക്കാരന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയില്‍ ഉണ്ടായിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആത്മാറാം നദ്കര്‍ണി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ല.


2014ല്‍ ആണ് പ്രവാസി വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ഷംസീര്‍ വയലില്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് അറ്റോര്‍ണി ജനറല്‍ നേരെത്ത കോടതിയെ അറിയിച്ചിരുന്നുവെങ്കിലും ഈ ഉറപ്പ് പാലിക്കപെട്ടിട്ടില്ല.

 

Latest News