ലണ്ടന്‍-കൊറോണ വൈറസ് മരണങ്ങളുടെ യാഥാര്‍ത്ഥ്യം പുറത്തുവന്നതിനേക്കാള്‍ ഭീകരമാണെന്നു പറയപ്പെട്ടിരുന്നു. ചൈന പലതും രഹസ്യമാക്കിവയ്ക്കുകയാണ് എന്നാണ് പാശ്ചാത്യ മാധ്യമങ്ങളും പറഞ്ഞിരുന്നത്. അതിനിടയ്ക്കാണ് ചൈനയിലെ രണ്ടാമത്തെ വലിയ കമ്പനിയായ ടെന്‍സെന്റ് കൊറോണ വൈറസ് മരണകണക്കു അബദ്ധത്തില്‍ പുറത്തുവിട്ടതായി അഭ്യൂഹം പരന്നത്. 24000ലേറെ പേരാണ് കൊറോണ ബാധിച്ച് മരിച്ചതെന്ന് ടെന്‍സെന്റ് രേഖപ്പെടുത്തി.
മള്‍ട്ടിനാഷണല്‍ ടെക് കമ്പനിയായ ടെന്‍സെന്റിന്റെ ഔദ്യോഗിക ട്രാക്കറിലാണ് ശനിയാഴ്ച വരെ 154,023 പേര്‍ക്ക് വൈറസ് ബാധിച്ചെന്നും, 24,589 പേര്‍ മരിച്ചെന്നും റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗിക കണക്കുകളുടെ 80 ശതമാനം അധികമാണ് ഈ കണക്ക്. 'എപ്പിഡെമിക് സിറ്റ്യേഷന്‍ ട്രാക്കര്‍' എന്ന ടെന്‍സെന്റ് വെബ്‌സൈറ്റിലാണ് ഈ യാഥാര്‍ത്ഥ്യം പങ്കുവെച്ചത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെയ്ക്കുന്നതായുള്ള ആക്ഷേപങ്ങള്‍ക്കിടെയാണ് വിവരം ചോര്‍ന്നത്. 79,808 പേര്‍ക്ക് രോഗബാധയുള്ളതായി സംശയിക്കപ്പെടുന്നതായും കമ്പനി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തി. രോഗം ഭേദമായത് 351 പേര്‍ക്കെന്നാണ് ചൈന അവകാശപ്പെടുന്നതെങ്കിലും 269 ആണ് യഥാര്‍ത്ഥ കണക്കെന്നും വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. മരണകണക്കു വിവാദമായതോടെ ഇത് കമ്പനി തിരുത്തി ഔദ്യോഗിക കണക്കുകളിലേക്ക് മാറി. 14,446 പേര്‍ക്ക് രോഗബാധയും, 304 മരണങ്ങളുമെന്നാണ് ചൈന അവകാശപ്പെടുന്നത്.
വ്യാഴാഴ്ച ചൈനയുടെ ഔദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ 563 ആയി ഉയര്‍ന്നു. സ്ഥിരീകരിച്ച കേസുകള്‍ 28,018 ആയും ഉയര്‍ന്നു. വുഹാനിലാണ് പ്രധാനമായും മരണങ്ങളെങ്കിലും ബീജിംഗ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് .
ചൈനയില്‍ വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം സര്‍ക്കാര്‍ കണക്കില്‍ 28,018 ആയി. ചൈനയ്ക്ക് പുറത്ത് 230 കേസുകളാണ് സ്ഥിരീകരിച്ചത്. ഫലിപ്പീന്‍സിലും ഹോങ്കോംഗിലും ഓരോരുത്തര്‍ കൂടി മരണമടഞ്ഞു. ചൈനയുമായി പങ്കിടുന്ന അതിര്‍ത്തി അടയ്ക്കാന്‍ ആവശ്യപ്പെട്ട് അനേകം ആരോഗ്യ പ്രവര്‍ത്തകരാണ് ഹോങ്കോംഗില്‍ സമരം നടത്തുന്നത്.