ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തിനെതിരെ ഒന്നരമാസത്തോളമായി സമരം തുടരുന്ന ദൽഹിയിലെ ഷഹീൻ ബാഗിൽ നാളെ സന്ദർശനം നടത്തുമെന്ന് യോഗ ഗുരു ബാബ രാംദേവ്. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഇടയിൽ സംഘർഷമുണ്ടാകാതിരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും രാംദേവ് വ്യക്തമാക്കി. ഷഹീൻ ബാഗിൽ സമരം നടത്തുന്നവരെ കേൾക്കുക മാത്രമാണ് ഉദ്ദേശിക്കുന്നത്. മുസ്്‌ലിം സമുദായത്തിനുള്ള പിന്തുണ എന്ന നിലക്ക് കൂടിയാണ് തന്റെ സന്ദർശനമെന്നും രാംദേവ് പറഞ്ഞു. മുസ്്‌ലിംകൾക്ക് എന്തെങ്കിലും അനീതി നേരിടേണ്ടി വരുന്നുവെങ്കിൽ അവർക്കൊപ്പമായിരിക്കും താൻ നിലയുറപ്പിക്കുക.
താൻ ആരുടെ കൂടെയോ ആർക്കും എതിരോ അല്ല. മുസ്്‌ലിംകൾക്ക് നേരെ അനീതിയുണ്ടായാൽ അവർക്കൊപ്പം നിൽക്കും. ഞാൻ പ്രതിഷേങ്ങളെ പിന്തുണക്കുന്നു. ഏത് തരം സ്വാതന്ത്ര്യത്തിനും വേണ്ടി നിലയുറപ്പിക്കുന്നു. എന്നാൽ പ്രക്ഷോഭങ്ങൾ ഭരണഘടന അനുവദിക്കുന്ന തരത്തിലായിരിക്കണം. ഇത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതാകരുത്. ജിന്ന ഉയർത്തിയ ആസാദി മുദ്രാവാക്യത്തെയല്ല, ഭഗത് സിംഗ് ഉന്നയിച്ച ആസാദിയെയാണ് താൻ പിന്തുണക്കുന്നതെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ രാം ദേവ് പറഞ്ഞു. ഇന്ത്യയിൽനിന്ന് മുസ്്‌ലിംകൾ പുറത്തുപോകേണ്ടി വരുമെന്നത് മിഥ്യാഭയം മാത്രമാണെന്നും രാംദേവ് വ്യക്തമാക്കി. താൻ ജനിച്ചത് ഒരു ഗ്രാമത്തിലാണെന്നും ആരാണ് ജനന സർട്ടിഫക്കറ്റൊക്കെ ആ കാലത്ത് കരുതിവെക്കുന്നതെന്നും രാംദേവ് ചോദിച്ചു.