പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) എതിർക്കുന്നവർ അയൽരാജ്യങ്ങളിലെ പീഡനത്തിന് ഇരയായവർക്ക് അഭയം നൽകുന്നതിനെതിരാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വസ്തുതകളെ മനപ്പൂർവ്വം തെറ്റായി ചിത്രീകരിക്കുന്നതും രാജ്യത്തെ ധ്രുവീകരിക്കാനുള്ള ഗൂഢാലോചനയുമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് പൗരത്വം നല്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല.
എന്നാല്‍ ഇതിന്റെ പേരില്‍ രാജ്യത്ത് സാമുദായിക സംഘർഷം രൂക്ഷമാക്കുക എന്നതാണ് സി.എ.എയുടെ ഉദ്ദേശ്യം. ഇത്തരത്തില്‍ അഭയാര്‍ത്ഥികളായി ആയിരക്കണക്കിന് പേർ രാജസ്ഥാനിലുണ്ട്. ഇവരെകുറിച്ച് ഇത്രയധികം ആശങ്കയുണ്ടെങ്കിൽ, അടുത്തിടെ ജോധ്പൂരിലെത്തിയപ്പോൾ എന്തുകൊണ്ടാണ് അമിത് ഷാ അവർക്ക് പൗരത്വം നല്‍കിയില്ല?
അവർക്ക് പൗരത്വം നൽകാൻ നിങ്ങൾക്ക് സി.എ.എ പോലും ആവശ്യമില്ല. തങ്ങൾ ഹിന്ദു അവകാശങ്ങളുടെ സൂക്ഷിപ്പുകാരാണെന്ന തോന്നലുണ്ടാക്കാന്‍ മാത്രമേ അവര്‍ക്ക് താല്പര്യമുള്ളൂ. സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇത് രാജ്യത്തിന് അപകടകരമാണ്. അദ്ദേഹം പറഞ്ഞു
2009-ലെ എന്റെ കത്തുതന്നെയാണ് മോദിയുടെ പ്രസ്താവന് തെറ്റാണെന്നതിന് തെളിവ്. ഞാന്‍ അവര്‍ക്ക് പൗരത്വം നല്‍കുന്നതിന് ഒപ്പമാണ്. പക്ഷെ എന്തിനാണ് ഈ ഭിന്നിപ്പിക്കൽ പ്രചാരണം? 2016-നും 2019നും ഇടയുല്‍ പാകിസ്താനില്‍നിന്നുള്ള 1750 അഭയാര്‍ത്ഥികള്‍ക്ക് രാജസ്ഥാനില്‍ പൗരത്വം നല്‍കിയിട്ടുണ്ട്. ഇതില്‍ 1,180-ഉം നല്‍കിയത് കഴിഞ്ഞവര്‍ഷം തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമാണ്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം പാകിസ്താനില്‍നിന്നുള്ള 17,574 അഭയാര്‍ത്ഥികള്‍ രാജസ്ഥാനിലുണ്ട്. ഇതില്‍ 331 പേര്‍ മാത്രമാണ് മുസ്‌ലിം വിഭാഗക്കാര്‍. അദ്ദേഹം വ്യക്തമാക്കി.